കൊച്ചി: നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദീഖ്. അമ്മ വാർഷിക ജനറൽ ബോഡിക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് സിദ്ദീഖ് ഇക്കാര്യം വ്യക്തമാക്കിയത്. ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയിൽ അംഗമാണ്. ജനറൽ ബോഡിക്ക് അദ്ദേഹത്തെ പുറത്താക്കാൻ അഭിപ്രായമില്ല. നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. ഇതിനെതിരെ അംഗങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്.
കഴിഞ്ഞ ജനറൽ ബോഡിയിലും ഇത് പറഞ്ഞതാണ്. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്നതായിരുന്നു. ഇനി അദ്ദേഹത്തെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് അദ്ദേഹം വരാതിരുന്നതിനാൽ അദ്ദേഹത്തിന് പറയാനുള്ളതെന്തെന്ന് കേട്ടിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. അമ്മയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. അമ്മ ഭാരവാഹികൾക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി.നേരത്തേ, മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരെ നടപടിയെടുക്കരുതെന്ന് അന്ന് അഭ്യർഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്ന് അമ്മ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു.