കോട്ടയം:പാലാ നഗരസഭയുടെ ഇന്നത്തെ കൗൺസിൽ യോഗം പ്രക്ഷുബ്ധമാകുമെന്ന് ഓർത്തവരെ നിങ്ങൾക്ക് ഹാ കഷ്ട്ടം.സിപിഎം അംഗങ്ങളും,കേരളാ കോൺഗ്രസ് എം അംഗംങ്ങളും തമ്മിൽ വീറോടെ വെല്ലുവിളിച്ച ഇന്നലത്തെ പാർലമെന്ററി പാർട്ടി യോഗത്തിൽ കണ്ടവരെയല്ല ഇന്ന് കൗൺസിൽ ഹാളിൽ കണ്ടത്.ഭരണപക്ഷത്തെ പല അംഗങ്ങളെയും കണ്ടാൽ എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്ന് പറയുമോ എന്ന നിലയിലായിരുന്നു ഇരുപ്പ്.യോഗം തുടങ്ങേണ്ട മൂന്നരയ്ക്ക് തന്നെ പ്രതിപക്ഷത്തെ എട്ടംഗങ്ങളും ഇരിപ്പിടത്തിൽ വന്നിരുന്നെങ്കിലും,ഭരണ കക്ഷിയംഗങ്ങൾ ചെയർമാന്റെ മുറിയിൽ ചർച്ചയിലായിരുന്നു.സിപിഐഎം ഏരിയ സെക്രെട്ടറി അപ്പച്ചനും,കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപ്പടവനും ശക്തമായി ഇടപെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്.ചർച്ച പലപ്പോഴും വാക് വാദങ്ങളിലേക്കു നീങ്ങിയെങ്കിലും നേതാക്കളുടെ ശക്തമായ നിലപാടിൽ ഐക്യപ്പെടുകയായിരുന്നു.
നാലുമണി ആകാറായപ്പോഴാണ് ഭരണ കക്ഷിയംഗങ്ങളുടെ “:മെരുക്കൽ “ചർച്ച കഴിഞ്ഞു കൗൺസിൽ ഹാളിലേക്ക് പ്രവേശിച്ചത്.വരവ് കണ്ടാൽ ഏതോ ധ്യാന കേന്ദ്രത്തിൽ നിന്നും വരുന്ന പ്രതീതി ആയിരുന്നു എല്ലാവരുടെയും മുഖത്ത്.വന്ന പാടെ ഷീബ ജിയോയും,ജോസിൻ ബിനോയും പ്രതിപക്ഷ വനിതാ അംഗങ്ങളോട് സൗഹൃദം പുതുക്കി നിറഞ്ഞ ചിരിയോടെയാണ് ഇവരെ കാണപ്പെട്ടത്.ഇന്നലെ നാഗവല്ലിയും,കള്ളിയങ്കാട്ട് നീലിയുമായവരുടെ ഭാവ പകർച്ച അനിതര സാധാരണമായിരുന്നു. പക്ഷെ വൈസ് ചെയർപേഴ്‌സൺ അഭിനയത്തിനൊന്നും പോകാതെ സ്വസ്ഥാനത്ത് പോയിരുന്നു.ഇന്നലെ രണ്ട് ടോറസ് ലോറിയുടെ ഇടയിൽപെട്ട പെട്ടി ഓട്ടോ യുടെ പരുവത്തിലായിരുന്നു അവർ.
കേരളാ കോൺഗ്രസ് എം കാരിയായ മുൻ ചെയർപേഴ്‌സനെ മകാരം കൊണ്ട് അഭിഷേകം ചെയ്ത സിപിഎം നേതാവ് “മകാരം മത്തായി” ആവട്ടെ മുഖത്ത് എപ്പോഴും ചിരി വരുത്തി കൊണ്ടിരുന്നു.വരുന്ന ഫോൺ കോൾ എടുത്ത “മകാരം മത്തായി” പതിവ് ശൈലി വിട്ട് ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞു കൊണ്ടിരുന്നത്.രാഷ്ട്രീയക്കാരുടെ ഒരു പതിവ് ശൈലിയാണല്ലോ അത്.അജണ്ടയിലെ ഓരോ ഇനത്തിനും തന്റെ നിർദ്ദേശങ്ങൾ കൊടുത്ത “മകാരം മത്തായി” ഒരു വികാരിയച്ചന്റെ മട്ടിലായിരുന്നു സ്ലോ പിച്ചിൽ സംസാരിച്ചത്.ലീനാ സണ്ണി ചെറുപുഞ്ചിരി പൊഴിച്ചിരുന്നെങ്കിലും.,ബിജി ജോജോ ഗൗരവത്തിൽ തന്നെയായിരുന്നു കൂടുതൽ നേരവും.
പാർട്ടി നേതാക്കളായ ബിജു പാലൂപ്പടവനും .,സിപിഐഎം നേതാവ് അപ്പച്ചനും അച്ചടക്ക വാൾ വീശിയപ്പോഴാണ് അങ്കക്കലി കൊണ്ടവർ അടങ്ങിയതെന്നാണ് റിപ്പോർട്ട്.ബിജു പാലൂപ്പടവൻ കൗൺസിൽ തീരുന്നതു വരെ പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു.