പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഒന്നാം സ്ഥാനം നിലനിർത്താനുള്ള അവസരം നഷ്ടപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. എഫ്‌സി ഗോവയ്‌ക്കെതിരെ ഇന്ന് ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാം സ്ഥാനം നിലനിർത്താമായിരുന്നു എന്നാല്‍ എവേ ഗ്രൗണ്ടില്‍ 1-0ത്തിന് തോല്‍വി വഴങ്ങേണ്ടിവന്നു. റൗളിംഗ് ബോര്‍ജസാണ് ഗോവയുടെ ഗോള്‍ നേടിയത്.
ഇന്നത്തെ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോവ ഒന്നാം സ്ഥാനത്തേക്കെത്തുകയും ചെയ്തു. ഏഴ് മത്സരങ്ങളില്‍ 19 പോയിന്റാണ് ഗോവയ്ക്ക്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 17 പോയിന്റുണ്ട്. അഞ്ച് മത്സരങ്ങളില്‍ 15 പോയിന്റുള്ള എടികെ മോഹന്‍ ബഗാന്‍ 15 പോയിന്റൊടെ മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയുമായി 3-3 സമനിലയില്‍ പിരിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ ഇറങ്ങിയത്. രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയിൽ മൂന്ന് മത്സരങ്ങളാണ് 9 ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. വേണ്ടത്ര വിശ്രമം ലഭിക്കാത്തതും ഇന്നത്തെ മത്സരത്തിൽ പ്രകടമായിരുന്നു.
ഫറ്റോര്‍ഡയില്‍ ഗോവയ്ക്ക് ഒപ്പം നില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. ഇരു ടീമുകള്‍ക്കും ഗോള്‍ കീപ്പറെ വേണ്ട രീതിയില്‍ പരീക്ഷിക്കാനായി. എന്നാല്‍ ആദ്യം പന്ത് ഗോള്‍വര കടത്തിയത് ഗോവയാണെന്ന് മാത്രം. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോവയുടെ ഗോള്‍. വിക്റ്റര്‍ റോഡ്രിഗസ് ഒരുക്കിയ അവസരം ബോര്‍ജസ് മുതലാക്കി. എന്നാൽ റഫറിയുടെ പിഴവ് മൂലമുണ്ടായ ഫ്രീകിക്കിൽ നിന്നുമാണ് ഗോവ ഗോൾ നേടിയതെന്നതും ശ്രേധിക്കേണ്ടതാണ്. ബ്ലാസ്റ്റേഴ്സിന്റെ നാവോച്ച സിംഗും ബോറിസ് സിങ്ങും പന്തിനു വേണ്ടി മത്സരിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി വീഴുകയായിരുന്നു ബോറിസ്, ഇത് ഫൗളായി കണക്കാക്കുയായിരുന്നു റഫറി.
രണ്ടാം പാതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ തിരിച്ചിടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചു. അതിനൊത്തെ പ്രതിരോധവും ഗോവ പുറത്തെടുത്തു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലായിരുന്ന ഗോവയുടെ പ്രതിരോധം ശക്തമായിരുന്നു. ഇതോടെ ഗോള്‍ അകന്നുനിന്നു.