ഭരണങ്ങാനം :അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് 11.30 നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു .ജീവിതകാലത്ത് ഈശോയോട് സംഭാഷണത്തിൽ ആയിരുന്ന അൽഫോൻസാമ്മ ഇന്ന് എല്ലാവരോടും സംസാരിക്കുന്നു. അതുകൊണ്ട് ഈ പുണ്യ കുടീരം സന്ദർശി ച്ച് പ്രാർത്ഥിക്കുന്ന എല്ലാവരും ആത്മീയമായി നവീകരിക്കപ്പെട്ട് സ്വഭവനങ്ങളിലേക്ക് തിരികെ പോകുന്നത്, സഭയുടെ ആധ്യാത്മികപാരമ്പര്യംവിശുദ്ധരിലൂടെ സംജാതമാകുന്നതിന് തെളിവാണ് എന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

പരസ്പര ധാരണയും ചിന്തകളും ഒരേ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള സംസാരങ്ങളും നഷ്ടപ്പെട്ടു പോകുന്നത് ഈ കാലഘട്ടത്തിലെ പ്രതിസന്ധിയാണെ ന്നും ,സൗഹൃദ ബന്ധങ്ങളിൽ, കുടുംബ ബന്ധങ്ങളിൽ, സഭയിൽ, സമൂഹത്തിൽ, ലോകത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിന് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം എന്നും പിതാവ് ഓർമ്മപ്പെടുത്തി.

തിരസ്കരണങ്ങളും, നിഷേധാത്മക സമീപനങ്ങളും ഏറ്റെടുക്കാൻ നിർബന്ധിതയായപ്പോൾ ദൈവത്തിൽ മാത്രം ആശ്രയിച്ച് “എനിക്ക് ഈശോ മാത്രം മതി “എന്ന് മന്ത്രിച്ച് കൊണ്ട് സഹനങ്ങൾ ദൈവഹിതമായി സ്വീകരിച്ച വിശുദ്ധ അൽഫോൻസ, ദുഃഖം അനുഗ്രഹമായി മാറും അത് ഇന്ന് അല്ലെങ്കിൽ നാളെ ആയിരിക്കും, നമ്മുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ രക്ഷയ്ക്കായിരിക്കും എന്ന് ലക്ഷോപലക്ഷങ്ങളുടെ ഹൃദയങ്ങളിൽ കുറിച്ചു വച്ചിരിക്കുന്നു.
ദൈവഹിത മനുസരിച്ച്, ഈശോയിൽ ആശ്രയിച്ച് സഹനം സ്വീകരിച്ച് വിശ്വാസത്തിൽ ആഴപ്പെടുമ്പോൾ ദൈവത്താൽ അനുഗ്രഹീതരാകും. വിശുദ്ധിയോടെ നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കായി പ്രവർത്തിക്കാൻ സാധിക്കും. അതിനായി അൽഫോൻസായുടെ മാധ്യസ്ഥം അപേക്ഷിക്കാം എ ന്ന് പിതാവ് ഓർമിപ്പിച്ചു.