ആലപ്പുഴ :കഴിഞ്ഞ ദിവസം നടന്ന സംഭവം കേരളത്തിന്റെ പ്രതികരണ ശേഷിയുടെ മാറുന്ന മുഖമാണ് കണ്ടത്.കെ റെയിൽ പദ്ധതിക്കായി വീട് വിട്ട് ഇറങ്ങുവാനായി ആഹ്വാനം ചെയ്തു വീട്ടിൽ വന്ന സിപിഎം നേതാക്കളെയാണ് ജനങ്ങൾ കണ്ടം വഴി ഓടിച്ചത്. വെണ്‍മണി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പുന്തലയിലെത്തിയ ജനപ്രതിധികളെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയുമാണ് നാട്ടുകാര്‍ പായിച്ചത്. കിടപ്പാടം വിട്ടിറങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഒരു ന്യായീകരണം കേള്‍ക്കേണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
‘അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം’ എന്നും ചിലര്‍ പറഞ്ഞു. വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാനും നാട്ടുകാര്‍ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം എത്തിയതാണെന്ന് പറഞ്ഞ് നേതാക്കള്‍ സ്ഥലം വിട്ടു.
ഇതിനിടെ, ‘നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നു പോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാന്‍’ എന്നു ലോക്കല്‍ കമ്മിറ്റിയംഗം പറയുന്നതടക്കമുള്ള സംഭാഷണവും പ്രതിഷേധ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.വെണ്‍മണി പഞ്ചായത്തില്‍ 1.70 കിലോമീറ്റര്‍ ദൂരത്തിലാണു ലൈന്‍ കടന്നുപോകുന്നത്. 2.06 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകും. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്ത് കനത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.ബഫർ സോൺ വിഷയത്തിലെ മാറ്റി മറിച്ചിലുകളും ജനങ്ങളിൽ കനത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.