തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് കൂടുതൽദിവസം തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയും വ്യാഴാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മഞ്ഞ മുന്നറിയിപ്പാണ്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാനും അടുത്ത 24 മണിക്കൂറിൽ ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. മധ്യപ്രദേശിന് മുകളിലും തെക്കൻ ഒഡിഷയ്ക്ക് മുകളിലും ചക്രവാതച്ചുഴികൾ നിലകൊള്ളുന്നു. ഈ സാഹചര്യങ്ങളാണ് കാലവർഷം വീണ്ടും സജീവമാകാൻ കാരണം.
കഴിഞ്ഞദിവസം കാസർകോട് വെള്ളരിക്കുണ്ടിൽ 18 സെന്റീ മീറ്ററും കണ്ണൂരിലും കാസർകോട് മുളിയാറിലും 13 സെന്റീ മീറ്റർ വീതവും മഴപെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ശക്തമാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ചവരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം വിലക്കി.
കനത്ത മഴയെ തുടർന്ന് കണ്ണൂർ;കോഴിക്കോട് ;വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു .