കോട്ടയം; വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ് മരിച്ചത്. കോട്ടയം ബേക്കർ ജങ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
നടപ്പാതയിലൂടെ വത്സല പോകുന്നതിനിടെ ബേക്കർ ജങ്ഷനിൽ വൈഡബ്ല്യുസിഎക്ക് എതിർവശത്ത് റോഡരികിലെ സ്വകാര്യവ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിലാണ്, സിമന്റുകട്ടകൾകൊണ്ട് കെട്ടിയ മതിൽ ഇടിഞ്ഞത്.
ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ് വത്സലയുടെ ദേഹത്തേക്ക് പതിച്ചു. സംഭവം കണ്ടവർ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.
എട്ടടിയോളം ഉയരമുള്ള മതിലായിരുന്നു. 15 അടിയോളം നീളത്തിലാണ് ഇടിഞ്ഞത്. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി നടപ്പാതയിലെ കല്ലുകൾ നീക്കി. കോട്ടയം വെസ്റ്റ്പോലീസും സ്ഥലത്തെത്തിയിരുന്നു. വെസ്റ്റ് പോലീസ് കേസെടുത്തു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം.