കോട്ടയം :പാലാ :പക്ഷികളെ കാണാൻ തട്ടേക്കാട് പക്ഷി സങ്കേതത്തിലോ.,പാതിരാ മണൽ പക്ഷി സങ്കേതത്തിലോ പോകേണ്ടതില്ല പാലാക്കാർക്കു വിവിധ തരം പക്ഷികളെ കാണണമെങ്കിൽ അതിരാവിലെ പാലാ സബ് ജയിൽ പരിസരത്ത് വന്നാൽ മതി.
വിവിധതരം പക്ഷികളാണ് അവിടെ രാവിലെ ഇര തേടി എത്തുന്നത്.ജയിൽ വളപ്പിൽ തന്നെ അതിന്റെ അധികാരികൾ ഒരു പക്ഷി സങ്കേതം ഒരുക്കിയിരുന്നത് ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിനത്തിൽ ജയിലിൽ വച്ച് നടന്ന പരിസ്ഥിതി ദിനാചരണത്തിൽ കണ്ടിരുന്നു.വേനൽ കാലത്ത് പക്ഷികൾക്ക് ദാഹമകറ്റാനായി ചിരട്ടകളിൽ വെള്ളം കെട്ടി തൂക്കിയിരുന്നു.അത് കുടിക്കാനായി ധാരാളം പക്ഷികൾ എത്തിയിരുന്നു.
ബോർഡ് എഴുതുന്ന മുൻ കൗൺസിലറായ ടി ജി ബാബുവിനെ കാണുവാനായി സ്വാമിയുടെ ഇരുമ്പു കടയുടെ എതിർവശത്ത് കൂടി ചെല്ലുമ്പോൾ അതിരാവിലെ കാപ്പി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.പക്ഷെ എന്നും കാണുന്നതുകൊണ്ടായിരിക്കും ബാബുവിനു നൂറ് കണക്കിനു കിളികളുടെ ശബ്ദം പ്രത്യേകത ഒന്നും തോന്നിച്ചിരുന്നില്ല.പക്ഷെ ആദ്യമായി ചെല്ലുന്നവർ അതിശയിക്കും.പുതിയ ആളെ കണ്ടതുകൊണ്ടാകാം അവർ ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടി.തങ്ങളുടെ ഭൂമിയിൽ അതിക്രമിച്ചു കയറുന്നോ ..?
പല തരത്തിലുള്ള പക്ഷികളാണ് രാവിലെ ജയിൽ വളപ്പിലെത്തുന്നത്.ഒലേവാലൻ;ഇരട്ട തലയൻ.മാടത്ത ,മൈന ,കുയിൽ തൂക്കണാം കുരുവി ,കടക്കുരുവി ,അടയ്ക്ക കുരുവി ഇത്യാദി എല്ലാവരും രാവിലെ എത്തിയിട്ടുണ്ട് .അവരുടേതായ ഭാഷയിൽ സംസാരിക്കുന്നുമുണ്ട്.ജയിലിൽ പുതുതായി ആരംഭിച്ച കൃഷി ഏറ്റവും ഉപകാര പ്രദമായത് പ്രകൃതിയുടെ അവകാശികൾക്ക് തന്നെയാണ്.അവർ അധികാര ഭാവത്തോടെ നീട്ടി പാടുന്നുമുണ്ട്.
വാഴയുടെ കൈകളിൽ ഇരുന്നു പലരും നീട്ടി പാടുന്നു.ഇതിനിടയിൽ ചെറുപ്രാണികളെയും അകത്താക്കുന്നുമുണ്ട് .കൃഷിയിടത്തിൽ ജൂൺ അഞ്ചിന് നട്ട പച്ചക്കറികളിൽ പയർ ഉൾപ്പെടെ പലതും തലപൊക്കി തുടങ്ങി.പ്ലാവും ,തെങ്ങിൻ തൈകളും എല്ലാം കൂടി ആകെയൊരു ചേല്.ജൂൺ അഞ്ചിലെ പരിപാടി സംഘടിപ്പിച്ചത് ജയിൽ സൂപ്രണ്ട് ഷാജി സാർ ആയിരുന്നു. അന്ന് പാലായിലെ പൊതുപ്രവർത്തകരും,സന്നദ്ധ പ്രവർത്തകരുമൊക്കെ വന്നു ചടങ്ങിൽ പങ്കെടുത്തിരുന്നു.കാടും പടലും പിടിച്ചു കിടന്ന സ്ഥലം.; ജയിൽ വളപ്പിൽ തന്നെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചപ്പോൾ ലഭിച്ച കരിങ്കല്ലുകൾ ശേഖരിച്ച് ജയിലിനോട് ചേർന്ന പ്രദേശം കരിങ്കല്ല് കൊണ്ട് കെട്ടി തിരിച്ചു.ഏകദേശം 350 ഓളം തച്ച് പണി ആയിട്ടുണ്ട് .തുടർന്ന് മണ്ണിട്ട് നികത്തി കൃഷിഭൂമിയാക്കി.
അതിനു തന്നെ 18 ലക്ഷം രൂപാ ആകുമായിരുന്നു.ജയിലിലെ അന്തേവാസികൾ തന്നെയാണ് ഇതെല്ലം ചെയ്തത്.മരുഭൂമിയെ മലർവാടി ആക്കുവാൻ ജയിലിലെ സൂപ്രണ്ടും .,ഉദ്യോഗസ്ഥരും കൂടി.ഈ ജോലികളെല്ലാം ചെയ്ത ജയിലിലെ ഒരു അന്തേവാസി ജയിലിലെ അധികാരികളോട് പറഞ്ഞത്.സാറേ ഇനി പുറത്തിറങ്ങിയാൽ ,ഞാൻ വേറൊന്നിനും പോകില്ല .കൃഷി ചെയ്തു ജീവിക്കും എന്നാണ്.അതുകേട്ടപ്പോൾ ജയിൽ അധികാരികൾക്കും പൂർണ്ണ തൃപ്തി.തങ്ങളുടെ സംരഭങ്ങൾ ജയിലിലെ അന്തേവാസികളിലും മാറ്റമുണ്ടാക്കിയല്ലോ.
കൃഷി വളപ്പിലെ കൃഷിയും.,പക്ഷികളുടെ കളകൂജനങ്ങളും കാണുമ്പോളും ,കേൾക്കുമ്പോഴും ജയിലധികാരികൾക്കും ,തടവുകാർക്കും മനസിന് സുഖം പകരുകയാണ്.സമൂഹത്തിനാകെ മാതൃകയാവുകയാണ് പാലാ ജയിൽ വളപ്പിലെ കൃഷിയും,പക്ഷിക്കൂട്ടവും ഒക്കെ.പച്ചക്കറിക്ക് തീപിടിച്ച വിലയുള്ള ഇക്കാലത്ത് പൊതുസമൂഹത്തിനു പാലാ ജയിലധികാരികളും ,തടവുകാരും നൽക്കുന്ന കൃഷി പാഠവും ,സന്ദേശവും മറ്റൊന്നല്ല,നമുക്ക് വേണ്ട പച്ചക്കറി നമ്മളുടെ വീടുകളിൽ തന്നെ ഉണ്ടാക്കുക.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ