തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാപ്പർ വേടന്റെ പരിപാടിയ്ക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. ഇടുക്കി വാഴത്തോപ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടക്കുന്ന ‘എന്റെ കേരളം’ പ്രദർശനത്തിന്റെ ഭാഗമായുള്ള കലാപരിപാടിയിലാണ് ഇന്നു രാത്രി 7.30നു വേടൻ പാടുന്നത്. പരമാവധി 8000 പേർക്കു മാത്രമാണ് സംഗീതനിശയിലേക്ക് പ്രവേശനം സാധ്യമാകുക. സ്ഥല പരിമിതി മൂലമാണ് തീരുമാനം.

കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. പരിപാടിക്ക് വൻ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. വിവാദങ്ങളിൽപെട്ടതോടെ സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കിയ റാപ്പർ വേടന് ഒടുവിൽ സർക്കാർ തന്നെ വേദിയൊരുക്കുകയായിരുന്നു.

സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടനെ ക്ഷണിച്ചത്.

