പത്തനംതിട്ട: മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടിയതിനെ തുടർന്ന് കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവർ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കുക ആയിരുന്നു. പതിവ് പരിശോധനക്കിടെ ആണ് സംഭവം ശ്രദ്ധയിൽ പെട്ടത് എന്ന് പൊലീസ് വ്യക്തമാക്കി.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളെ സ്കൂളിൽ എത്തിക്കുകയായിരുന്നു.
ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങൾ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കർശന നിർദേശം നൽകിയിരുന്നു. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്നതാണ് അതിലേറ്റവും പ്രധാനം. ഈ പരിശോധനക്കിടെയാണ് ഡ്രൈവർ ലിബിൻ പിടിയിലാകുന്നത്.

