ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പാകിസ്താൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പഞ്ചാബ് അടക്കം രാജ്യത്തിൻ്റെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പാകിസ്താൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും ഇന്ത്യ വിജയകരമായി വെടിവച്ചിട്ടിരുന്നു. ഇവയുടെ അവശിഷ്ടങ്ങളാണ് പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹോഷിയാർപൂരിലെ കുന്നിൻ പ്രദേശത്തുനിന്ന് ഒരു മിസൈൽ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് പൊലീസ് സ്ഥലത്തെത്തിയെന്നാണ് റിപ്പോർട്ട്. ഭട്ടിൻഡയിലെ ബീഡ് തലാബിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമൃത്സറിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നതായി നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പാകിസ്താൻ മിസൈലുകളും ഡ്രോണുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതിൻ്റെ സ്ഫോടനങ്ങൾ കേട്ടതായാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

