തിരുവനന്തപുരം: മുഖം മിനുക്കാൻ കോൺഗ്രസ്. കെപിസിസിയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നു. സംസ്ഥാന നേതാക്കളുടെ എതിർ അഭിപ്രായങ്ങൾ മറികടന്ന് ആണ് നീക്കം. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരും മാറിയേക്കും. 10 ലേറെ ഡിസിസി അധ്യക്ഷൻമാർ മാറിയേക്കും എന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വേളയിൽ, കേരളത്തിൽ പേരിന് മാത്രം പുനസംഘടനയെന്നായിരുന്നു നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കനഗോലു റിപ്പോര്‍ട്ട് പിന്തുടരാനാണ് ഹൈക്കമാന്റ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയുടെ റിപ്പോർട്ടും പരിഗണിച്ചിട്ടുണ്ട്. താഴെത്തട്ടിൽ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അതിനെ വോട്ടാക്കി മാറ്റാൻ സാധിക്കുന്നില്ലെന്ന വിമർശനം നേരത്തെ ചില നേതാക്കളിൽ നിന്നും ഉയർന്നിരുന്നു.

ഇനിയും പ്രതിപക്ഷത്തിരിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും മാറ്റങ്ങൾ ആവശ്യമാണെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതാക്കളിലെ പലരെയും അറിയിക്കാതെയായിരുന്നു നേരത്തെ കെപിസിസി വർക്കിംഗ് പ്രസിഡന്റ്മാരെ അടക്കം മാറ്റിയത്. ഇതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു

