മുംബൈ: ഇൻസ്റ്റഗ്രാമിലെ വോട്ടിങ്ങുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിന് പിന്നാലെ 17-കാരനെ കുത്തിക്കൊലപ്പെടുത്തി സുഹൃത്ത്. മാനവ് ജുംനാകെ എന്നയാളാണ് സുഹൃത്തായ ഹിമാൻഷു ചിമ്‌നെയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ വർധ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.

കഴിഞ്ഞ മാസമാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. മാനവ് ജുംനാകെയ്ക്ക് ഒപ്പം ചേർന്ന് ഹിമാൻഷു ചിമ്‌നെ ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറി പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാം പോളിങ്ങിന്റെ ഭാഗമായി വോട്ട് അഭ്യർഥിച്ചായിരുന്നു സ്‌റ്റോറി.
എന്നാൽ മാനവിനേക്കാൾ വോട്ടുകൾ ഹിമാൻഷുവിന് ലഭിച്ചു. ഇതോടെ ഇരുവർക്കുമിടയിൽ തർക്കമായി. പിന്നീട് തർക്കം പറഞ്ഞു പരിഹരിക്കാനായി വെള്ളിയാഴ്ച്ച ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം വീണ്ടും തർക്കം മൂർച്ഛിക്കുകയും കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.

