പാലാ ജനറൽ ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിൽ ക്യാൻസർ ചികിത്സയ്ക്കായി “നിനാക്ക് മിഷൻ” സ്ഥാപിക്കുന്നതിന് ആരോഗ്യ മന്ത്രി ഫണ്ട് അനുവദിച്ചു. ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ “കായകൽപ്പം” പരിപാടിയിലാണ് ഈ സുപ്രധാന പദ്ധതിക്കായി കേരള ബഡ്ജറ്റിൽ അവതരിപ്പിച്ച തുകയെക്കാൾ കൂടുതൽ ഫണ്ട് അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചത്.

പാലാ നഗരസഭ ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുലിന്റെ നിർദ്ദേശപ്രകാരം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ് ഈ ആവശ്യം ബഹു. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർനടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.ഈ പ്രവർത്തനങ്ങളിൽ കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അഭിലാഷ് എന്നിവരും പങ്കാളികളായിരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും കാൻസർ രോഗികൾക്ക് കൂടുതൽ മികച്ചതും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഈ പദ്ധതി നമ്മുടെ നാടിന്റെ ആരോഗ്യരംഗത്തിന് വലിയൊരു നാഴികക്കല്ലാകും.