പാലാ :പാലാ നഗരസഭയിലെ ഭരണ മുന്നണിയിൽ അസ്വാരസ്യം മുറുകുന്നതിനിടെ ജൂൺ 28 ന് മുമ്പ് വൈസ് ചെയർപേഴ്‌സൺ മായാ രാഹുൽ രാജി വയ്ക്കുമോ ;ഇതാണിപ്പോൾ പാലായിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്.ഭരണ മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ 6 മാസം മായാ രാഹുലാണ് വൈസ് ചെയർപേഴ്‌സൺ സ്ഥാനം .അത് കഴിഞ്ഞു സ്വതന്ത്ര മുന്നണിയിലെ ബിനു വൈസ് ചെയർമാൻ ആവും .അപ്പോൾ ഒരു കുടുംബത്തിൽ നിന്നും ചെയർമാനും വൈസ് ചെയർമാനും വരുമെന്നുള്ള അപൂർവതയും പാലാ നഗരസഭയ്ക്ക് കൈവരും .

ഇപ്പോളുള്ള ഭരണമുന്നണിയിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്ത് വന്നതാണ് കഴിഞ്ഞ നഗരസഭാ യോഗത്തിൽ കണ്ടത് .പാലായിൽ വരുന്ന ഒരാൾക്ക് പ്രാഥമിക കൃത്യങ്ങൾ നടത്തുവാൻ കഴിയണം അത് കഴിഞ്ഞിട്ട് മതി വലിയ കാര്യങ്ങൾ നടത്തുവാൻ.തൂക്ക് പാലത്തേയുദ്ദേശിച്ചാണ് ഭരണ മുന്നണിയിലെ ബിജു മാത്യൂസ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തം .എന്നാൽ സ്വതന്ത്ര മുന്നണിക്ക് തങ്ങളുടെ ബിസിനസ് സംരക്ഷണാർത്ഥം തൂക്ക് പാലത്തോടാണ് താൽപ്പര്യം .
കഴിഞ്ഞ കൗൺസിലിൽ ബിജു മാത്യൂസ് വിധാൻ സഭ കൊണ്ട് വരണമെന്നുള്ള സ്വതന്ത്ര മുന്നണിയുടെ പ്രമേയത്തെ മയത്തിൽ വിമർശിച്ചു .ഭരണ ഘടനയെ വികലമായി വളച്ചൊടിക്കുന്നത് സത്യ പ്രതിജ്ഞ ലംഘനമാണെന്നാണ് ബിജു മാത്യൂസ് നഗരസഭാ യോഗത്തിൽ മയത്തിൽപറഞ്ഞു വച്ചത് .പ്രമേയത്തിന്റെ അനുവാദകനായി ഒരു കോൺഗ്രസ് അംഗത്തെ കണ്ടെത്തിയത് വേണ്ടത്ര ചർച്ചയില്ലാതെയാണെന്നും ;മുന്നണിയിൽ ആലോചിക്കാതെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ശരിയല്ലെന്നും ബിജു മാത്യൂസ് പറഞ്ഞത് കൊള്ളേണ്ടിടത്ത് കൊണ്ടു.നിറഞ്ഞ കൈയടിയോടെയാണ് പ്രതിപക്ഷം ഈ പരാമർശത്തെ സ്വാഗതം ചെയ്തത് .
നഗരസഭാ യോഗത്തിനു ശേഷം ചെയർപേഴ്‌സന്റെ ചേമ്പറിൽ ചേർന്ന ഭരണ മുന്നണിയുടെ ചിന്തൻ ബൈടെക്കിൽ ഭരണ മുന്നണിയെ മുൾമുനയിൽ നിർത്തുന്ന ബിജു മാത്യൂസിന്റെ നടപടികളിൽ വിശദീകരണം വേണമെന്നും സ്വതന്ത്ര മുന്നണിയിലെ ബിനു ആവശ്യപ്പെട്ടു. കൗൺസിലിൽ പറഞ്ഞതിനപ്പുറം എനിക്കൊന്നും പറയാനില്ലെന്നും ബിജു മാത്യൂസ് പറഞ്ഞു .നഗരസഭാ യോഗത്തിൽ ഭരണമുന്നണിയിലെ പലരും നിശബ്തത പാലിച്ചത് ശരിയായില്ലെന്നും ബിനു പരാതി ഉന്നയിച്ചു .
ജൂൺ 28 അടുത്ത് വരുന്തോറും ഭരണ മുന്നണിയിലെ ഉദ്വെഗവും വർധിക്കുകയാണ് .സ്വതന്ത്ര അംഗം മായാ രാഹുൽ ജൂൺ 28 നു മുമ്പ് മുൻ ധാരണ പ്രകാരം രാജി വയ്ക്കുമോ അതോ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ന്റെ പ്രതിരൂപങ്ങളുടെ അടിമയായിരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസിലും ചർച്ചയായിട്ടുണ്ട് .ഒട്ടകത്തിന് തല മാത്രം വയ്ക്കാൻ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണിന്ന് പാലായിലെ കോൺഗ്രസ് .2030 ൽ നടക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലാ തെക്കേക്കരയിലെ 13,14,15,16,17,18,19 വാർഡുകളിലെ സ്വതന്ത്ര മുന്നണി സ്ഥാനാർത്ഥികളെ ഇപ്പോഴേ കണ്ടു വച്ചിട്ടുള്ള സ്ഥിതിക്ക് മായാ രാഹുലിന്റെ തീരുമാനങ്ങൾ നിർണ്ണായകമാകും എന്നുള്ളതിൽ തർക്കമില്ല .
എന്നാൽ മായാ രാഹുൽ അർത്ഥ ഗർഭമായ മൗനം പാലിക്കുകയാണ് .മായാ രാഹുലിന്റെ തടിച്ച കണ്ണടയിൽ തൂവാല കൊണ്ട് ഗൗരവത്തിൽ തൂത്ത് വൃത്തിയാക്കി തിരിച്ചു വച്ചാൽ അന്നെന്തെങ്കിലും സംഭവിക്കും എന്നുള്ളതാണ് പാലാ മുനിസിപ്പാലിറ്റിയുടെ ചരിത്രം .മായാ രാഹുൽ കണ്ണാടിയിൽ കൈവയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് .ഈ അടുത്ത കാലത്തായി മായമ്മയ്ക്ക് നീ പോ മോനെ ദിനേശാ എന്നൊരു ഭാവമാണുള്ളത്.ആരോടാണ് അത് പറയുന്നത് എന്നറിയണമെങ്കിൽ ജൂൺ 28 വരെ കാത്തിരിക്കേണ്ടതുണ്ട്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ