
കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന തരത്തിലുള്ള ചർച്ചകൾ തള്ളി കോൺഗ്രസ്.സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചായിരുന്നു ചർച്ചയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഉഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ചു. ഈ മാസം 20നാണു കർണാടകയിലെ കോൺഗ്രസ് സർക്കാർ 3 വർഷം പൂർത്തിയാക്കിയത്. രണ്ടര വർഷം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണയുണ്ടെന്നാണു ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.
അധികാര മാറ്റം വേണമെന്നു ശിവകുമാർ വിഭാഗവും സിദ്ധരാമയ്യയെ പദവിയിൽ നിന്നു മാറ്റരുതെന്ന് മുതിർന്നവർ ഉൾപ്പെടെ ഒരു വിഭാഗവും ശക്തമായി വാദിക്കുന്നു.എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് നേതൃത്വം ചർച്ച ചെയ്‌തതെന്നും മറ്റെല്ലാം ഉഹാപോഹങ്ങളാണെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക നേതൃത്വത്തെ ഡൽഹിയിലേക്കു വിളിപ്പിച്ചതോടെയാണ് നേതൃമാറ്റമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരുമാണ് ചർച്ച നടത്തിയത്.