
പാലാ :രാമപുരം : രാമപുരത്ത് തെരുവുനായ്ക്കളുടെ ശല്യം സഹിക്കവയ്യാതെ നാട്ടുകാർ . രാമപുരം ടൗണിലും, ബസ് സ്റ്റാൻ് പരിസരത്തും, മരങ്ങാട് റോഡിൽ കോളേജിനു സമീപത്തുമാണ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കേളേജ് കവാടത്തിന് സമീപം റോഡിൽ ഒരു വീട്ടമ്മയുടെ പുറകെ നായ പാത്തെത്തി കടിച്ചു. ഭാഗ്യംകൊണ്ട് വീട്ടമ്മയുടെ സാരിയിലാണ് കടികൊണ്ടത്. അന്നുതന്നെ ഉച്ചയോടുകൂടി ആ ഭാഗത്തു വച്ചുതന്നെ കോളേജ് വിദ്യാർത്ഥിയ്ക്കും കടിയേറ്റു. രണ്ടു മാസം മുൻപാണ് ബസ് സ്റ്റാൻ്റ് ഭാഗത്ത് സ്കൂൾ വിദ്യാർത്ഥിയ്ക്ക് കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ കടിയേറ്റത്. തുടർന്ന് ഈ ഭാഗത്തുവച്ചു തന്നെ ബൈക്ക് യാത്രികൻ്റെ ബൈക്കിന് മുന്നിൽ ചാടിവീഴുകയും ബൈക്ക് മറിഞ്ഞ് യാത്രികൻ അപകടപ്പെടുകയും ചെയ്തു.
ടൗണിലെ ട്രാഫിക് ഐലൻ്റിലും, ഡിവൈഡറുകളിലുമാണ് നായ്ക്കളുടെ അന്തിയുറക്കം. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുവാൻ നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് അധികതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ടൗണിലെ മത്സ്യ-മാംസ വ്യാപാരികളായ ചിലർ മത്സ്യങ്ങളുടേയും മാംസത്തിൻ്റെയും അവശിഷ്ടങ്ങൾ നായ്ക്കൾക്കിട്ടുകൊടുത്ത് അവയെ സംരക്ഷിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
നായ്ക്കളുടെ കടിയേറ്റാൽ കുത്തിവെയ്പ്പെടുക്കണം. സർക്കാർ ആശുപത്രികളിൽ ഇതിനുവേണ്ട മരുന്നിൻ്റെ ലഭ്യത കുറവുണ്ടായാൽ സ്വകാര്യ ആശുപത്രികളെ സമീപ്പിക്കുക എന്നതാണ് അടുത്ത മാർഗ്ഗം. അവിടെ എത്തിയാൽ 15000 നും 25000 നും ഇടയ്ക്കുള്ള തുക കരുതണം. സാധാരണ ജനവിഭാഗങ്ങൾക്ക് ഇത് താണ്ടാവുന്നതിലും അപ്പുറമാണ്. പഞ്ചായത്ത് അധികൃതർ അലംഭാവം വെടിഞ്ഞ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രാമപുരത്തെ ജനങ്ങളെ രക്ഷിക്കുവാൻവേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അതേസമയം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മാത്തച്ചനെ ഇക്കാര്യം പറയുവാനായി പലരും വിളിച്ചെങ്കിലും അവർ ഫോൺ പോലുമെടുക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട് .എന്നാൽ ലിസമ്മ മാത്തച്ചൻ കോട്ടയം മീഡിയയോട് പറഞ്ഞത് അങ്ങനെ ആരും വിളിച്ചാൽ ഫോൺ എടുക്കാതിരുന്നിട്ടില്ല.അതൊക്കെ ദുരാരോപണം മാത്രമാണ് .തെരുവ് നായ ശല്യത്തിനെതിരെ നടപടികൾ സ്വീകരിച്ചു വരുന്നതായും അവർ വെളിപ്പെടുത്തി .

