Kerala

ഒന്ന് കിട്ടിയപ്പോൾ മൂന്നെണ്ണം തിരിച്ചു കൊടുത്ത് പ്ളേ ഓഫ് സാദ്ധ്യതകൾ സജീവമാക്കി കേരളത്തിന്റെ കൊമ്പന്മാർ

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്.സി.യെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം. മൂന്നാം മിനിറ്റില്‍ മുന്നേറ്റതാരം ജീസസ് ഹിമെനസും ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കേ വിങ്ങര്‍ കൊറോ സിങ്ങും രണ്ടാം പകുതിയില്‍ ക്വാമി പെപ്രയും നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. മത്സരത്തിന്റെ അധികസമയത്ത് വിന്‍സി ബറേറ്റോയുടോ ഗോളിലൂടെ ചെന്നൈ ചെറിയൊരാശ്വാസംകൊണ്ടു. ചെന്നൈയിന്‍ എഫ്.സി.ക്കെതിരേ അവരുടെ തട്ടകത്തില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് വിജയിക്കുന്നത്.

മത്സരം ആരംഭിച്ച് രണ്ട് മിനിറ്റും ആറ് സെക്കന്‍ഡുകളും മാത്രമായപ്പോള്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ചെയ്തു. ചെന്നൈയില്‍ തടിച്ചുകൂടിയ ആരാധകരെയൊന്നാകെ നിശ്ശബ്ദമാക്കിക്കൊണ്ട് ഹിമെനസ് മനോഹരമായ ഒരു നീക്കത്തിലൂടെ പന്ത് ചെന്നൈ വലയിലെത്തിക്കുകയായിരുന്നു. ഹിമെനസിന്റെ ഷോട്ട് പ്രതിരോധിക്കാന്‍ ചെന്നൈ ഗോള്‍ക്കീപ്പര്‍ നവാസിന് സാധിക്കുമായിരുന്നില്ല. ചെന്നൈയുടെ പ്രതിരോധപ്പിഴവ് ബ്ലാസ്റ്റേഴ്‌സ് ഫലപ്രദമായി മുതലെടുക്കുകയായിരുന്നു (1-0).

ആദ്യപകുതിയിലെ അധിക സമയത്തെ മൂന്നാം മിനിറ്റിലാണ് രണ്ടാംഗോള്‍ പിറന്നത്. ചെന്നൈ ബോക്‌സില്‍ അഞ്ച് താരങ്ങള്‍ നിലയുറപ്പിച്ചിരിക്കേയാണ് കൊറൂ സിങ്ങിന്റെ ഗോള്‍ പിറന്നത്. ക്വാമി പെപ്ര ഒരു ഷോട്ട് ഉതിര്‍ക്കുന്നതിനു പകരം പന്ത് അഡ്രിയാന്‍ ലൂണയ്ക്ക് കൈമാറുകയായിരുന്നു. ലൂണ പന്ത് കുറൂ സിങ്ങിനും കൈമാറി. കൊറൂ പന്ത് നേരെ ബോക്‌സിന്റെ ഇടതുമൂലയിലേക്ക് ഉതിര്‍ത്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് ഉയര്‍ന്നു (2-0).

ണ്ടാംപകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് വക മൂന്നാംഗോള്‍ പിറന്നത്. 56-ാം മിനിറ്റില്‍ കേരളത്തിന്റെ ഇടതുവിങ്ങിലൂടെയുള്ള മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു. ലൂണ നല്‍കിയ പാസ് ഘാന താരം ക്വാമി പെപ്രെ ഒരു പിഴവും വരുത്താതെ ചെന്നൈ വലയിലെത്തിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആധിപത്യം പുലര്‍ത്തി (3-0). എന്നാല്‍ ഇന്‍ജുറി ടൈമില്‍ വിന്‍സിയിലൂടെ ചെന്നൈയിന്‍ അവരുടെ അക്കൗണ്ട് തുറന്നു (3-1).

ഐ.എസ്.എലില്‍ ഈ സീസണിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വേഗമേറിയ ഗോളാണ് ഹിമെനസിന്റേത്. അതിനിടെ 36-ാം മിനിറ്റില്‍ ചെന്നൈ മുന്നേറ്റതാരം വില്‍മര്‍ ജോര്‍ദന് റെഡ് കാര്‍ഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്‌സ് താരം ഡ്രിന്‍സിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റഫറി റെഡ് കാര്‍ഡ് ഉയര്‍ത്തിയത്. ഇതോടെ പത്തുപേരുമായാണ് ചെന്നൈ പിന്നീട് കളിച്ചത്.

പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാവില്ലെന്ന അവസ്ഥയായിരുന്നു. അതിനാല്‍ത്തന്നെ വളരെ ഒത്തിണക്കത്തോടെയുള്ള നീക്കമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. എതിര്‍ടീമിന് പ്രതിരോധപ്പൂട്ടിട്ടും കിട്ടുന്ന അവസരത്തില്‍ അത്യുഗ്രന്‍ അറ്റാക്ക് നടത്തിയും ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു. ചെന്നൈ ഗോള്‍ക്കീപ്പര്‍ നവാസിന്റെ മികവുകൂടിയില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകളുടെ എണ്ണം ഇനിയും കൂടിയേനെ. അതിനിടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ക്കീപ്പര്‍ സച്ചിനും മികച്ച സേവിങ്ങുകള്‍ നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top