വടകരയില്‍ കാറിടിച്ച് ദൃഷാനയെന്ന ഒന്‍പത് വയസുകാരിയെ കോമയിലായ അപകടത്തിൽ പ്രതി ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.

ഷെജിലിനെ തടഞ്ഞുവെച്ച വിമാനത്താവള അധികൃതർ വടകര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ദൃഷാന എന്ന ഒൻപതുവയസുകാരിയെയും കുട്ടിയുടെ മുത്തശ്ശിയെയുമാണ് ഷെജിൽ കാറിടിച്ച് വീഴ്‌ത്തി കടന്നുകളഞ്ഞത്.
അപകടത്തിൽ മുത്തശ്ശി മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ദൃഷാന കഴിഞ്ഞ എട്ട് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോമ അവസ്ഥയിലാണ് പെൺകുട്ടിയുള്ളത്. ഷിജിൽ സഞ്ചരിച്ച വെള്ള സ്വിഫ്റ്റ് കാറിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

