തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചെന്നാണ് ആരോപണം. പുതിയ ട്രാൻസ്ഫർ ഓർഡർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.

ഇത് തിരുത്തണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ, ദേവസ്വം ബോർഡിനും കൊള്ളയിൽ പങ്കുള്ളതായി കണക്കാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചാർജ് ഷീറ്റിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ അതിൽ ഇടപെടും.

വിസിമാർ തിരുവനന്തപുരത്തെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിലും മന്ത്രി പ്രതികരണം നടത്തി. ഒരു മതത്തിന്റെ പേര് മാത്രം പറഞ്ഞു നടത്തുന്ന സമ്മേളനത്തിൽ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരെയും പ്രതിനിധാനം ചെയ്യുന്ന യൂണിവേഴ്സിറ്റികളിലെ വി സിമാർ പങ്കെടുക്കാൻ പാടിലായിരുന്നു.

മുഖ്യമന്ത്രി മാപ്പ് പറയണമെങ്കിൽ ആദ്യം മാപ്പ് പറയേണ്ടത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 4 വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. വിസിമാർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിനെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചിട്ടുണ്ട്.