കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി ചുംബന സമര നായിക രശ്മി ആർ നായർ. ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രം വേടന്‍റെയാക്കിയാണ് രശ്മി പിന്തുണ അറിയിച്ചത്.

കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ടെന്നും അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പൊലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകുമെന്നും രശ്മി ഫെയ്സ് ബുക്കില്‍ കുറിച്ചു.

കുറിപ്പിങ്ങനെ
സ്റ്റേറ്റും പോലീസും മീഡിയയും എന്താണെന്നും പ്രിവിലേജ് ഇല്ലാത്ത മനുഷ്യരുടെ ജീവിതത്തിൽ അത് എങ്ങനെ ഇടപെടുന്നു നല്ല വൃത്തിക്ക് അറിയാം . വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് ഏതേലും കോടതിയിൽ തെളിയട്ടെ അപ്പൊ ആലോചിക്കാം അതുവരെ അയാളെ പോലീസ് പറഞ്ഞ കഥയിലെ ആറു ഗ്രാം കഞ്ചാവിന് സോഷ്യൽ ബോയ് കോട്ടിങ് നടത്താൻ സൗകര്യപ്പെടില്ല .
കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ട് എന്ന് പിള്ളേർക്ക് വരെ അറിയാം അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പോലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകും . മീഡിയ എന്ന ശവം തീനി കൂട്ടം അത് തിന്നു ജീവിക്കും .
ഒരു സംശയവും ഇല്ല അയാൾ ഈ വേട്ടയാടൽ അർഹിക്കുന്നില്ല .
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ റാപ്പർ വേടൻ രണ്ടാം പ്രതി. ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകൾ ആണ് ചുമത്തിയത്. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്നാണ് എഫ്.ഐ.ആർ. അതെസമയം മാലയിലെ പുലിപ്പല്ല് കേസിൽ വേടനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കണം. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി.
ഇന്നലെയാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ പൊലീസ് പിടിയിലായശേഷം നടത്തിയ ദേഹ പരിശോധനയിൽ വേടനിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

