മലപ്പുറം ഉൾപ്പടെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണുന്നതിനു പകരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രതികരണം അനുചിതമായെന്ന നിലപാടിലാണ് സാമുദായിക സംഘടനകളും. പ്രതിഷേധങ്ങളെ പരിഹസിക്കാനും വിഷയത്തെ വഴിതിരിച്ചു വിടാനും വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്നാണ് സംഘടനകളുടെ വിമർശനം.
ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകളും ഒരുങ്ങുന്നത്. സമസ്ത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തത്. ഈ മാസം 17ന് വൈകുന്നേരം 4 മണിക്ക് മേഖലാ തലങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.