തേഞ്ഞിപ്പലം: പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ ബാലിക മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി.സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് (6) കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മാർച്ച് 29നാണു സിയ അടക്കം 6 പേർക്കു പട്ടിയുടെ കടിയേറ്റത്. 2 മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനി വന്നതിനെത്തുടർന്നു ചികിത്സ തേടിയ സിയയ്ക്ക് 4 ദിവസം മുൻപാണു പേവിഷബാധ സ്ഥിരീകരിച്ചത്.

വീടിനടുത്ത കടയിൽ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വച്ചു സിയയെ പട്ടി കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പിൽപ്പീടികയിൽ 2 പേരെയും വട്ടപ്പറമ്പ്, വടക്കയിൽമാട് എന്നിവിടങ്ങളിൽ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കൽ കോളജിലെത്തി 2 മണിക്കൂറിനകം കുത്തിവയ്പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.


