Health

ആന്റിബയോട്ടിക്കുകൾ കുറിക്കുമ്പോൾ കുറിപ്പടിയിൽ കാരണം സൂചിപ്പിക്കണം; ഡോക്ടർമാർക്ക് നിർദേശം നൽകി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രോഗികൾക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ കുറിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി ആരോഗ്യമന്ത്രാലയം. വിവേചനരഹിതമായ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യ ഘട്ടങ്ങളിൽ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ മനസ്സിലാക്കണം. ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച.്എസ്.), മെഡിക്കൽ അസോസിയേഷനുകൾ, ഫാർമസിസ്റ്റുകളുടെ സംഘടനകൾ, മെഡിക്കൽ കോളേജുകൾ എന്നിവർക്കും കത്തിന്റെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നുകടകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 മരുന്നുകടകൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് എന്നതിന്റെ ചുരുക്കമാണ് അമൃത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024-ൽ പൂർണമായും നിർത്തലാക്കുകയെന്നതാണ് ലക്ഷ്യം.

അനാവശ്യ ഉപയോഗവും ദുരുപയോഗവും കാരണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്‌. ആന്റി മൈക്രോബിയിൽ റസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ നിശ്ശബ്ദ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഈ പശ്ചാലത്തിലാണ് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള നടപടി ശക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top