പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം. പാലൂർ സ്വദേശിയായ മണികണ്ഠനാണ് (26) ക്രൂര മർദമേറ്റത്. തലയോട്ടി തകർന്ന മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു രാമരാജ് എന്നയാൾ ഈ മാസം ഏഴാം തീയതി മണികണ്ഠനെ മർദിച്ചത്.

ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി മർദിച്ചു. രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട്ടേക്ക് പോയ മണികണ്ഠൻ തലകറങ്ങി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകർന്നതായി കണ്ടെത്തുന്നത്. പിന്നീട് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. യുവാവ് ഇപ്പോൾ അട്ടപ്പാടി കൊട്ടത്തറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ മർദിച്ച പാലൂർ സ്വദേശി രാമരാജിനെതിരെ കേസ് എടുത്തെങ്കിലും തുടർ നടപടി ഇല്ലെന്നാണ് കുടുംബത്തിന്റെ പരാതി.