മഹാരാഷ്ട്രയിലെ വസായിൽ ആന്റിയെ ക്രൂരമായി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത അനന്തരവൻ. പാൽഘാറിലെ ബോയ്സർ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15കാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുള വടികൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം. പിന്നീട് മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ചു.

അമ്മയെ ഫോണിൽ ലഭിക്കാത്തതിൽ സംശയം തോന്നിയ മകള്‍ അന്വേഷിക്കാനായി വീട്ടിലേക്ക് സഹോദരനെ പറഞ്ഞയച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിയും പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്. ഇരുവരും ചേർന്ന് കൊല്ലപ്പെട്ട സ്ര്തീയുടെ രണ്ട് മൊബൈൽ ഫോണുകളും പൊട്ടിച്ചതായി പൊലീസ് പറഞ്ഞു.
അമ്മയെ അന്വേഷിച്ച് മകൻ വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നതായാണ് കണ്ടത്. വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമൊന്നും ലഭിക്കാതായതോടെ, ജനാലയിലൂടെ നോക്കുകയും രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ കാണുകയും ആയിരുന്നു. ഉടൻ പൊലീസിൽ വിവിരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത അനന്തരവനാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്.