ഭുവനേശ്വർ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നൽകിയ പീഡനപരാതി തള്ളി ഒഡീഷ ഹൈക്കോടതി. ഒമ്പത് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധം വിവാഹത്തിൽ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാൽ കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമം എല്ലാ തകർന്നുപോയ വാഗ്ദാനങ്ങൾക്ക് മേൽ സംരക്ഷണമോ, തകർന്നു പോയ ബന്ധങ്ങൾക്ക് മേൽ ക്രിമിനൽ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയും യുവാവും 2012 മുതൽ പ്രണയത്തിലായിരുന്നു- ഇക്കാലയളവിൽ ഇരുവരും പ്രായപൂർത്തിയായവരും, സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തരായവരും, സ്വന്തം ഭാവിയെ രൂപപ്പെടുത്തിയെടുക്കാൻ കെൽപ്പുള്ളവരുമായിരുന്നു.
ആ ബന്ധം വിവാഹത്തിലേക്ക് എത്താതിരുന്നതിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളായിരിക്കാം. എന്നാൽ പ്രണയം ഇല്ലാതായത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് പാനിഗ്രഹി പറഞ്ഞു.

