മാന്നാർ: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തില്‍ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് പിടിയിലായത്. മാർച്ച് 16 ന് വൈകിട്ട് ആലുംമൂട് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. മാന്നാർ വലിയകുളങ്ങരയില്‍ താമസിക്കുന്ന രജിത്ത് എന്ന യുവാവിനാണ് ഇവരില്‍ നിന്നും മർദനമേറ്റത്.
മർദനത്തില്‍ രജിത്തിന്‍റെ വലത് കാല്‍ ഒടിയുകയും മൂക്കിന്‍റെ പാലം പൊട്ടുകയും ചെയ്തു. പരിക്കേറ്റ രജിത്ത് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രതികളില്‍ ഒരാളായ ജോർജി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പവകുപ്പ് നിലവിലുണ്ട്. പ്രതിയായ തൻസീറിന്‍റെ പേരിലും മാന്നാർ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. രജിത്ത് ഉള്‍പ്പെട്ട ഒരു കേസിന്‍റെ വിവരങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

