India

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി സൈനികൻ മരിച്ചു

ഹൈദരാബാദ്: ബൈക്കിൽ സഞ്ചരിക്കുമ്പോൾ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി സൈനികൻ മരിച്ചു. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വർ റെഡ്ഢി (30)യാണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ഗോൽക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് കോടേശ്വർ റെഡ്ഡി അപകടത്തിൽപെട്ടത്.

ശനിയാഴ്ച്ച വൈകിട്ട് ഏഴരയോടെ ലാംഗർ ഹൗസ് പ്രദേശത്ത് എത്തിയപ്പോൾ പട്ടച്ചരട് കഴുത്തിൽ കുരുങ്ങിയതോടെ കോടേശ്വർ റെഡ്ഢിയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. തൊണ്ടയിലുണ്ടായ മുറിവും തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്നുമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഡൽഹിയിൽ നിന്ന് സ്ഥലമാറ്റം കിട്ടി കഴിഞ്ഞ മാസമാണ് കോടേശ്വർ റെഡ്ഢി ഗോൽക്കൊണ്ട സൈനിക ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്. ഭാര്യ പ്രത്യുഷ. രണ്ട് വയസുള്ള മകളുമുണ്ട്. ഗോൽക്കൊണ്ട സൈനിക കേന്ദ്രത്തിൽ വച്ച മൃതദേഹത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.

സംഭവത്തിൽ കേസെടുത്തതായി ലാംഗർ ഹൗസ് പൊലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. സ്ഥലത്ത് പട്ടച്ചരട് വിൽക്കുന്നവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ചൈനീസ് മാഞ്ച എന്ന പേരിൽ അറിയപ്പെടുന്ന പട്ടച്ചരട് രാജ്യത്തെ നിരോധിച്ചതാണ്. സിന്തറ്റിക് നൂലുകളാണ് ചൈനീസ് മാഞ്ച. മനുഷ്യ, പക്ഷി ജീവനുകൾക്ക് ഭീഷണിയായതിനാലാണ് ഇത് 2017ൽ രാജ്യത്ത് നിരോധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top