ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ നോഖ നഗരസഭയിൽ ചരിത്രവിജയം നേടി സി.പി.ഐ.(എം). വികാസ് മഞ്ചുമായി സഖ്യമായാണ് 45 അംഗ നഗരസഭയിൽ 29 സീറ്റുകൾ നേടി സി.പി.ഐ.എം ഭരണം പിടിച്ചെടുത്തത്.വർഷങ്ങളായി ബി.ജെ.പിയും എൻ.സി.പിയും മാറിമാറി ഭരിച്ചിരുന്ന നഗരസഭയിലാണ് ഇത്തവണ സി.പി.ഐ.എം വൻ മുന്നേറ്റം നടത്തിയത്. ബി.ജെ.പിക്ക് 13 സീറ്റുകളും സ്വതന്ത്രർക്ക് 3 സീറ്റുകളും ലഭിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

രാജസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണിത്. ഒരു നഗരസഭയിൽ സി.പി.ഐ.എം കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.നോഖയ്ക്ക് പുറമെ ശ്രീഡൂംഗർഗഡ്, സൂരത്ഗഡ്, ഹനുമാൻഗഡ്, ടിബ്ബി, ഉദയ്പൂർ, ധോദ്, ലോസൽ, ഉദയ്പൂർവാട്ടി, പൽസാന തുടങ്ങിയ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 38 വാർഡുകളിൽ സി.പി.ഐ.എം സ്ഥാനാർത്ഥികളും വിജയിച്ചു.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി തന്നെയാണ് ആകെ വാർഡ് നേട്ടത്തിൽ മുന്നിലെത്തിയത്. കോൺഗ്രസാണ് തൊട്ടുപിന്നിൽ. എന്നാൽ നോഖയിൽ സി.പി.ഐ.എമ്മും ബാരൻ നഗരസഭയിൽ ആം ആദ്മി പാർട്ടിയും നേടിയ അപ്രതീക്ഷിത വിജയങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായത്.നോഖയിലെ വിജയം രാജസ്ഥാനിൽ സി.പി.ഐ.എമ്മിന്റെ പുതിയ രാഷ്ട്രീയ സാധ്യതകൾക്ക് വഴിതുറക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.
സിപിഎമ്മിന് ഇത് ചരിത്ര വിജയം തന്നെയാണ് .പ്രത്യേകിച്ചും വിശാല സംസ്ഥാന കമ്മിറ്റി കൂലംകഷമായി ഇവിടെ കേരളത്തിൽ ഉറങ്ങിയും ഉണർന്നും തെറ്റുതിരുത്തൽ മാമാങ്കം നടത്തുമ്പോൾ.ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കും പോലെ ഇനി നോഖ സിപിഎമ്മിനു ഭരിക്കാം.എന്നാൽ വ്യക്തമായ ഭൂരിപക്ഷം ഇവിടെ സിപിഐ എമ്മിനുണ്ട്.കുറച്ചു ഭാഗ്യവും പണ്ടേയുള്ള ചെറിയ അടിത്തറയും തീർച്ചയായും സിപിഎമ്മിനെ സഹായിച്ചിട്ടുണ്ട്.ബിക്കാനീര് ജില്ലയിൽ സിപിഐഎം നു പണ്ട് മുതലേ അടിത്തറയുള്ള സ്ഥലമാണ് .നായനാരുടെ കാലത്ത് പല തവണ ബിക്കാനീറിൽ പോയി പ്രസംഗിച്ചിട്ടുള്ളതാണ് .

നോഖയ്ക്ക് സ്വന്തമായി ഒരു ഇടത് ചരിത്രമില്ല.പക്ഷേ ബിക്കാനീർ മേഖല ഒട്ടാകെ ഒരു കാർഷിക ബെൽറ്റാണ്.1927-ൽ വന്ന കനാൽ ജലസേചനം ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റി.സ്വാതന്ത്ര്യ സമര കാലം മുതൽക്കേ ശക്തമായ കർഷക പ്രസ്ഥാനത്തിന്റെ വേരുകൾ ഇവിടെയുണ്ട്.തൊട്ടടുത്ത ദുൻഗർഗഢ് മണ്ഡലത്തിൽ സി.പി.എമ്മിന് ഇപ്പോൾ തന്നെ എം.എൽ.എ ഉണ്ട്.കിസാൻ സഭയും സി.ഐ.ടി.യുവും ദശകങ്ങളായി ഈ മണ്ണിൽ വേരോട്ടമുള്ള സംഘടനകളാണ്.
അതുകൂടാതെ ഉയർന്ന വൈദ്യുതി നിരക്കും ജലസേചന പ്രശ്നങ്ങളും കൃഷി ചെലവേറിയതാക്കുന്നതിലുള്ള കർഷക രോഷവും,താങ്ങുവില, വളത്തിൻ്റെ
വില തുടങ്ങിയ പ്രശ്നങ്ങളും സിപിഎമ്മിന് സഹായകരമായി.പ്രാദേശിക പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള സമരങ്ങളിലൂടെയാണ് സിപിഎം ഇവിടെ വളർന്നത്.
രാജസ്ഥാനിലെ 309 നഗരസഭകളിലേക്ക് (10 മുനിസിപ്പൽ കോർപ്പറേഷൻ, 47 മുനിസിപ്പൽ കൗൺസിൽ, 252 മുനിസിപ്പാലിറ്റികൾ -സെപ്റ്റംബർ 9, 11 തീയതികളിലാണ് രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടന്നത്.മലയാളിയും മാർക്സിസ്റ്റും ശക്തമായ രാജസ്ഥാനിലെ ബിക്കാനീറിൽ ചെങ്കൊടി ഉയരുമ്പോൾ ഫലഭൂയിഷ്ടമായ കേരളത്തിലും ,ബംഗാളിലും സിപിഐഎം കിതയ്ക്കുന്നു കാഴ്ചയും കാണേണ്ടി വന്നു .സിരകളിൽ കമ്മ്യൂണിസ്റ്റ് രക്തം ഒഴുകുന്ന പയ്യന്നൂരും ,തളിപ്പറമ്പും ചെങ്കൊടിയോടു വിട പറയുമ്പോൾ രാജസ്ഥാനിൽ ചെങ്കൊടി ഉയരുന്നത് ചെങ്കൊടി സ്നേഹികൾക്ക് ആശ്വാസകരമാണ് .രാജസ്ഥാനിൽ പിണറായിയും ;ഗോവിന്ദനും ഇല്ലാത്തതിനാലാണ് ഈ ചരിത്ര വിജയം നേടിയതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ .