ചണ്ഡീഗഢിലെ സെക്ടർ 38-ൽ ദീർഘകാലമായി നിലനിന്നിരുന്ന വസ്തുതർക്കത്തെത്തുടർന്ന് 21 വയസ്സുള്ള സംസ്ഥാനതല ഹോക്കി താരം താനിയ കൊല്ലപ്പെട്ടു. ബന്ധുക്കൾ തമ്മിലുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. താനിയയുടെ പിതാവ് രവി നൽകിയ പരാതി പ്രകാരം, കുടുംബവീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി രവിയുടെ സഹോദരിയുടെ കുടുംബവുമായി ദീർഘകാലമായി നിയമപോരാട്ടം നടന്നു വരികയായിരുന്നു.

വീടിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന സഹോദരിയുടെ മകൻ കൃഷ്ണയും കുടുംബവും ഇതുമായി ബന്ധപ്പെട്ട് നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച നടന്ന തർക്കത്തിന് പിന്നാലെ, ഗോവണിപ്പടിയിൽ വെച്ച് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം താനിയയെ ആക്രമിക്കുകയും അരക്കെട്ടിന് സമീപം മാരകമായി കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.