സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചത് പുതിയ തീരുമാനമല്ലെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നേരത്തെ തന്നെയുണ്ടായിരുന്ന സമയക്രമം സംസ്ഥാനത്തുടനീളം ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. അയൽ സംസ്ഥാനങ്ങളിലെ സമയക്രമവും ടൂറിസം മേഖലയുടെ താൽപ്പര്യങ്ങളും പരിഗണിച്ചാണ് ബാറുകൾ രാത്രി 12 മണി വരെ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ലെന്നും, മന്ത്രി ഓർമ്മിപ്പിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് അഞ്ച് ലക്ഷം രൂപ അധിക ലൈസൻസ് ഫീസ് അടച്ച് പുലർച്ചെ 3 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.