കണ്ണൂർ: മാധ്യമങ്ങള്‍ കേരളത്തിന്റെ വികസന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നവമാധ്യമ രംഗത്ത് ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇനി വാര്‍ത്തകള്‍ നല്‍കിയാല്‍ പോലും അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം. ഇത്തരം ഘട്ടങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ അതാണ് വഴിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

പിണറായി- വേങ്ങാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരിപാടിയില്‍ ക്യാമറകളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ വികസനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നവമാധ്യമങ്ങളെ ഈ രീതിയില്‍ ഉപയോഗിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ യാഥൃശ്ചികമല്ലെന്നാണ് സൂചന. നവമാധ്യമ രംഗത്ത് സജീവമാകാന്‍ ഇടപെടലുകള്‍ നടത്തണമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഐഎം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമാന പരാമര്‍ശവുമായി മുഖ്യമന്ത്രി എത്തിയിരിക്കുന്നത്.