ബെംഗളൂരു: ഭർതൃവീട്ടിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ ബീദർ ജില്ലയിലെ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

2022-ലാണ് കർണാടകയിലെ ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലുമായി അഞ്ജനാബായിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീൽ കുടുംബത്തിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ പിതാവ് വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച പൊലീസ് കേസെടുത്തു.