രാമപുരം:- പുണ്യമാസമായ കർക്കിടകത്തിൽ നാലമ്പലസന്ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങളൊരുക്കാൻ മുൻകൈ എടുത്ത മാണി സി കാപ്പൻ എം.എൽ.എ പതിവുപോലെ നാലമ്പല ദർശനത്തിന് ഞായറാഴ്ച (26.7.2025) രാവിലെ രാമപുരത്ത് എത്തും. ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാവിലെ 9 ന് എത്തുന്ന മാണി സി.കാപ്പൻ തുടർന്ന് കൂടപ്പുലം, അമനകര , മേതിരി ക്ഷേത്രങ്ങൾ സന്ദർശിക്കും.

തുടർന്ന് കൂടപ്പുലത്തും മേതിരിയിലും എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ കർമ്മം നടത്തി ഉദ്ഘാടനം ചെയ്യും. രാമപുരം ക്ഷേത്രസന്നിധിയിൽ നേരത്തെ തന്നെ ലൈറ്റ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അമനകര ഭരതസ്വാമി ക്ഷേത്രസന്നിധിയിലും എം.എൽ .എ ഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ നിരക്കിലുണ്ടായ വ്യത്യാസം കാരണം ലൈറ്റ് സ്ഥാപിക്കാൻ താമസം സംഭവിച്ചതായി എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. വിവരമറിഞ്ഞ മാണി സി. കാപ്പൻ നാലമ്പലങ്ങൾക്കും ആസ്തിവികസനഫണ്ടിൽ നിന്നും ലൈറ്റ് അനുവദിച്ചതായും സാങ്കേതിക കാരണങ്ങളാൽ അമനകരയിൽ സ്ഥാപിക്കാൻ വൈകിയതിൽ ദു:ഖമുണ്ടെന്നും പറഞ്ഞു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് കുറിഞ്ഞി അമ്പലത്തിനു സമീപമുള്ള ജംഗ്ഷനിൽ അന്നേ ദിവസം രാവിലെ 10.30 ന് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പൻ എം.എൽ.എ ആയതിനു ശേഷം നാലമ്പലങ്ങൾക്ക് പ്രത്യേക താൽപര്യമെടുത്ത് വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും എല്ലാവർഷവും പുണ്യമാസത്തിൽ നാലമ്പല ദർശനത്തിനെത്തുന്ന ഭക്തർക്ക് യാത്രാസൗകര്യം ഉൾപ്പടെ പ്രത്യേക യോഗം വിളിച്ച് ക്രമീകരിക്കുകയും പതിവാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദർശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് ഓരോ വർഷവും കൂടി വരുന്നതായും പിൽഗ്രിം ടൂറിസം മാപ്പിൽപ്പെടുത്തി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു
