മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന പരാതിയിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാൻ വിജിലൻസിന് കോടതിയുടെ നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

ഗണേഷ് മന്ത്രിയായിരുന്ന കാലത്ത് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകിയെന്നായിരുന്നു പരാതി. ഇവരുടെ എക്സ്പോർട്ടിങ്ങ് കമ്പനിക്ക് മിൽമ, കേരഫെഡ് എന്നിവയുടെ ടെൻഡറുകൾ നൽകിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും ഉണ്ടായെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് നടപടി. ഇയാൾ നേരത്തെ വിജിലൻസ് ഡയറക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അടുത്ത മാസം 20നകം കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.