കോട്ടയം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രമുഖനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ (88) അന്തരിച്ചു. സംസ്കാരം പിന്നീട് നടക്കും.

1982 മുതൽ നാലുപതിറ്റാണ്ടിലേറെക്കാലമായി കോട്ടയം പബ്ലിക് ലൈബ്രറിയെ മുൻനിരയിൽ നയിച്ച വ്യക്തിയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃപാടവമാണ് കോട്ടയം പബ്ലിക് ലൈബ്രറിയെ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്.

1938 നവംബർ 30-ന് കോട്ടയത്ത് ചക്കാലയിൽ ബേബിയുടെയും മേരിക്കുട്ടിയുടെയും മകനായി ജനിച്ചു. കോട്ടയം എം.ടി. ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, കോട്ടയം സി.എം.എസ്. കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി. തുടർന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും (എം.എ.) ഡൽഹി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഏബ്രഹാം ഇട്ടിച്ചെറിയയുടെ നേതൃത്വകാലത്ത് കോട്ടയം പബ്ലിക് ലൈബ്രറി വലിയ വികസന മുന്നേറ്റങ്ങളാണ് കൈവരിച്ചത്. ലൈബ്രറി അങ്കണത്തിൽ കെ.പി.എസ്. മേനോൻ ഹാൾ,അക്ഷരശില്പം,ആർട്ട് ഗാലറി,കോൺഫറൻസ് ഹാൾ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്ത് നിർമിക്കപ്പെട്ടു.ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആധുനിക കാലത്തിനനുസൃതമായി ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു.
പുസ്തക വിതരണത്തിനപ്പുറം നിരവധി കലാ, സാംസ്കാരിക, സാഹിത്യ പരിപാടികൾക്ക് ലൈബ്രറി വേദിയാകുന്നതിന് അദ്ദേഹം മുഖ്യ നേതൃത്വം നൽകി.അക്ഷരനഗരിയുടെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗം കോട്ടയത്തിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.കോട്ടയം വൈ.എം.സി.എ., രാമവർമ യൂണിയൻ ക്ലബ്ബ് മുൻ പ്രസിഡന്റാണ്.
ഭാര്യ: ആനി ലില്ലി.മക്കൾ:എബ്രഹാം സി.,അനീറ്റ തോമസ്,ബിനീറ്റ വർഗീസ്,ആനി എബ്രഹാം. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ, കെ.ഫ്രാൻസീസ് ജോർജ് എം. പി. തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.