പാലാ :പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സനെ തെരഞ്ഞെടുക്കാൻ ഇനി മൂന്നു നാൾ ബാക്കി നിൽക്കെ വീതം വയ്പ്പിനെ ചൊല്ലി വിമത കോൺഗ്രസിൽ കലാപം പെരുകുന്നു .വിമത കോൺഗ്രസിലെ ലിസ്സിക്കുട്ടി മാത്യു ഇപ്പോൾ തന്നെ വിമതരോടൊപ്പമല്ലാത്ത അവസ്ഥയിലാണ്.മായ രാഹുൽ ആദ്യം ചെയർപേഴ്സൺ ആവാതെ തനിക്ക് ആദ്യ ഭാഗത്ത് തന്നെ ലഭിക്കണമെന്നാണ് അവരുടെ ആവശ്യം .അതിനായി സ്വതന്ത്ര മുന്നണി കരുക്കൾ നീക്കുന്നുണ്ടായിരുന്നു .

ലിസ്സിക്കുട്ടിയുടെ ഭർത്താവ് മാത്തുക്കുട്ടി ഇന്നലെ മുതൽ കളം നിറഞ്ഞ് കളിക്കുന്നുണ്ട് .പിന്നിൽ സ്വതന്ത്ര മുന്നണിയുമുണ്ട് .പക്ഷെ കഴിഞ്ഞ തവണ നറുക്കിട്ട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചപ്പോൾ എന്ത് ചെയ്തു എന്ന് പലരും ചോദിച്ചാൽ അതിനു മറുപടിയൊന്നും അവർക്കില്ല .ചേച്ചി ചെയർപേഴ്സണായാൽ ഞാൻ കൗൺസിലിൽ അടങ്ങി ഇരുന്നു കൊള്ളാം എന്ന സ്വതന്ത്ര മുന്നണിയിലെ കൗൺസിലറുടെ വാക്കും ഇവരുടെ തീരുമാനങ്ങൾക്കു കരുത്തേകുന്നുണ്ട്.മായാ രാഹുൽ ചെയർപേഴ്സൺ ആകരുതെന്ന അദമ്യമായ ആഗ്രഹമാണ് ഇയാളുടെ നീക്കങ്ങൾക്കു പിന്നിൽ.

ഇന്നലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷമുള്ള ലഘുഭക്ഷണ സമയത്ത് ലിസ്സിക്കുട്ടി മാത്യു വിമത കൗൺസിലർമാരുടെ കൂടെ നിന്നും മാറി ഒറ്റയ്ക്കിരുന്നാണ് ഭക്ഷണം കഴിച്ചത്.കൂടുതൽ ആരോടും അവർ സംസാരിച്ചതുമില്ല .വൈസ് ചെയർമാൻ സ്ഥാനത്തിനായി കേരളാ കോൺഗ്രസ് എമ്മിൽ താൽപ്പര്യം ജനിച്ചപ്പോൾ മുതൽ വിമതരുടെ കൂടെയുള്ള ബിജു മാത്യൂസും വിമത സഖ്യം വിടുമെന്ന അവസ്ഥയിലായിട്ടുണ്ട് കാര്യങ്ങൾ .വിമതരുടെ രണ്ടു പേര് പോയാലും 15 പേരുടെ പിന്തുണ ബാക്കി നിൽക്കുന്നുണ്ട് .
കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയെ കേരള കോൺഗ്രസിലെ പല സംഘങ്ങളും ചെന്ന് കാണുകയും വൈസ് ചെയർമാൻ സ്ഥാനം വാങ്ങിച്ചെടുക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് .വൈസ് ചെയർമാനായി ബിജു മാത്യൂസ് വന്നാൽ അദ്ദേഹത്തിന്റെ നാവ് ഭരണത്തിന്റെ പ്രതിപക്ഷമാകുമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ സംസാരം .1975 ലെ അടിയന്തിരാവസ്ഥ കാലത്തെ ഇന്ദിരാഗാന്ധിയുടെ മുദ്രാവാക്യമായി നാവടക്കൂ പണിയെടുക്കൂ എന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത കോൺഗ്രസുകാരനായ ഇദ്ദേഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .പുതിയ ചെയർപേഴ്സൺ തെരഞ്ഞെടുക്കാൻ ഇനിയും മൂന്നു നാൾകൂടി ഉള്ളതിനാൽ കരുക്കൾ നീക്കാൻ സമയമുണ്ട്.കരുക്കൾ നീക്കാൻ ആളുമുണ്ട് അർത്ഥവുമുണ്ട് .അർഥം മുടക്കിയാൽ വ്യർത്ഥാമാവില്ല.ഭൂരിപക്ഷം 15 ലേക്ക് എത്തിക്കുകയും ചെയ്യാം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ