Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകൾ പരിഗണിച്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീജിത്ത്, അനിൽ കുമാർ, ഷെഫീക്ക്, നിഷാദ്, ജീവൻ, കിരൺ ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. കേസിൽ ആകെ 11 പേരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിൽ ഏഴ് പേരുടെ ജാമ്യാപേക്ഷകളാണ് ഇന്ന് കോടതി പരിഗണിച്ചത്.

പ്രതികൾ 67 ദിവസമായി ജയിലിലാണെന്നും അന്വേഷണം പൂർത്തിയായതും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ കഴിഞ്ഞതുമാണ് ജാമ്യം അനുവദിക്കുന്നതിന് കോടതി പ്രധാനമായും പരിഗണിച്ചത്. അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു. കേസിൽ ഇഡി കക്ഷി ചേരുകയും ചെയ്തിരുന്നു.

മെയ് 27-നാണ് തിരുവനന്തപുരത്ത് നടന്ന ഇഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടെന്ന കേസിൽ സിപിഐഎം പ്രവർത്തകരെ പ്രതികളാക്കിയത്. നേരത്തെ തിരുവനന്തപുരം കോടതികൾ ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി സിപിഐഎം പ്രവർത്തകൻ നിതിൻ രാജാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top