കൂരാച്ചുണ്ട് : അധ്യാപനം എന്ന തൊഴിലിന്റെ മറവിൽ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് വൻ ലഹരി ഇടപാട് നടത്തിവന്ന സംഭവത്തിൽ അധ്യാപികമാർ പിടിയിലായതോടെ പുറത്തുവരുന്നത് നാടിനെയാകെ ഞെട്ടിക്കുന്ന വിവരങ്ങൾ. പേരാമ്പ്ര ബിആർസിക്കു കീഴിലെ താൽക്കാലിക കായിക അധ്യാപിക കീർത്തന, സ്പെഷ്യൽ എജ്യുക്കേറ്ററായ ചെറുക്കാട് സ്വദേശിനി കാവ്യ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സമൂഹത്തിൽ മാന്യതയുടെയും അധ്യാപികയെന്ന സൽപേരിന്റെയും മറപിടിച്ചായിരുന്നു ഇവരുടെ ലഹരിക്കച്ചവടം.

രണ്ടാഴ്ച മുൻപ് വടകര പൊലീസ് റിസ്വാൻ എന്നയാളെ മാരക മയക്കുമരുന്നായ എംഡിഎംഎ (MDMA) യുമായി പിടികൂടിയതാണ് കേസിൽ നിർണായക വഴിത്തിരിവായത്. റിസ്വാനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരി സംഘത്തിൽ അധ്യാപികമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിലും ലഹരി വില്പനയുടെ പണമിടപാടുകൾ കീർത്തനയുടെ അക്കൗണ്ട് വഴിയാണ് നടന്നതെന്ന് വ്യക്തമായി.

വിവിധ സ്കൂളുകളിൽ പല ദിവസങ്ങളിലായി എത്തുന്ന കായിക അധ്യാപികയായതിനാൽ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഇടയിൽ യാതൊരു സംശയത്തിനും ഇടനൽകാതെ സഞ്ചരിക്കാൻ കീർത്തനയ്ക്ക് സാധിച്ചിരുന്നു. കീർത്തന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉറ്റകൂട്ടുകാരിയായ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എംഎ സൈക്കോളജി ബിരുദധാരിയായ കാവ്യ 2016 മുതൽ ബിആർസിക്കു കീഴിൽ സ്പെഷ്യൽ എജ്യുക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ചെറുവാളൂർ സർക്കാർ എൽപി സ്കൂളിനോട് ചേർന്നുള്ള ഓട്ടിസം സ്കൂളിലായിരുന്നു നിലവിൽ ജോലി. രണ്ടു വർഷം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാവ്യയെ സഹായിക്കാൻ കോഴിക്കോട് ജില്ലയിലെ 15 ബിആർസികളിലെ അധ്യാപകർ മുൻകൈയെടുത്ത് ലക്ഷക്കണക്കിന് രൂപ പിരിവെടുത്ത് നൽകിയിരുന്നു.എന്നാൽ, നിർധന കുടുംബ പശ്ചാത്തലമുള്ള കാവ്യ അടുത്തിടെ കോടികൾ വിലമതിക്കുന്ന ആഡംബര കാർ വാങ്ങിയതാണ് നാട്ടുകാരിലും സഹപ്രവർത്തകരിലും സംശയത്തിനിടയാക്കിയത്. വിദേശത്ത് ജോലിയുള്ള സഹോദരന്റെ വാഹനമാണിതെന്നായിരുന്നു കാവ്യ നൽകിയിരുന്ന വിശദീകരണം.
കീർത്തന അറസ്റ്റിലായ വിവരം പുറത്തുവന്നതോടെ കാവ്യയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണെന്ന സന്ദേശം പേരാമ്പ്ര ബിആർസി അധികൃതർക്ക് ലഭിച്ചിരുന്നു. തുടർന്ന് ഇവർ ജോലി ചെയ്യുന്ന സ്കൂൾ എച്ച്എമ്മിന് മുൻകരുതൽ ജാഗ്രതാ നിർദേശം നൽകി. വിവരമറിഞ്ഞ കാവ്യ സ്കൂളിൽ വച്ച് ബഹളം വയ്ക്കുകയും തുടർന്ന് ബിആർസി അധികൃതർ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു.
കീർത്തനയുമായി സൗഹൃദം മാത്രമാണുള്ളതെന്നും ലഹരി സംഘവുമായി യാതൊരു ബന്ധവുമില്ലെന്നും കരഞ്ഞുപറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൊലീസ് ശേഖരിച്ച തെളിവുകൾ നിരത്തിയതോടെയാണ് കാവ്യയുടെ പങ്കും പുറത്തുവന്നത്.
സംഭവത്തെ തുടർന്ന് താൽക്കാലിക അധ്യാപികയായ കീർത്തനയെ സർവീസിൽ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.