കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുകയും പ്രധാന ആവശ്യങ്ങള്‍ കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തതോടെ പ്രക്ഷോഭം അവസാനിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാക്കള്‍.

പ്രധാന്റെ രാജി വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴും, സമരം പ്രഖ്യാപിച്ച് കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ശക്തമാകുകയാണ്.

കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സമരം കഴിയുന്നത് വരെ ജന്തർ മന്തറില്‍ തുടരുമെന്നും പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ സംഘം ദില്ലിയ്ക്ക് പുറപ്പെട്ടത്. എന്നാല്‍ ജൂലൈ 27-ന് സമരസ്ഥലത്ത് എത്തിച്ചേരുന്നതിന് മുൻപ് തന്നെ പ്രക്ഷോഭം അവസാനിച്ചതോടെ കേരളത്തില്‍ നിന്നുള്ള സംഘത്തിന്റെ അവസ്ഥ എന്താകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചോദ്യം.
ഡിവൈഎഫ്‌ഐ പ്രവർത്തകർ ദില്ലിയില്‍ വരുന്നുണ്ടെന്ന വിവരമറിഞ്ഞാണ് ധർമ്മേന്ദ്ര പ്രധാൻ ധൃതിപിടിച്ച് രാജിവെച്ചതെന്ന തരത്തിലുള്ള ട്രോളുകളും പരിഹാസ സന്ദേശങ്ങളും വൈറലാകുന്നുണ്ട്. സമരം അവസാനിച്ച സാഹചര്യത്തില്‍ വഴിമധ്യേയുള്ള പ്രവർത്തകർ കിട്ടിയ ട്രെയിനില്‍ കയറി തിരികെ പോരുന്നതാണ് നല്ലതെന്നും, ദില്ലി പോലീസിന് ആവശ്യമില്ലാത്ത തലവേദന ഉണ്ടാക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങള്‍ ഉയരുന്നു.