പശ്ചിമ ഏഷ്യയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ഇറാൻ ഇസ്രായേൽ അമേരിക്ക യുദ്ധം അതിവേഗം അയാൾ രാജ്യങ്ങളിലേക്കും പടരുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. കുവൈത്തിലെ തന്ത്രപ്രധാനമായ വൈദ്യുതി ഉത്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വെള്ളിയാഴ്ച ഔദ്യോഗികമായി അറിയിച്ചു. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ അതിശക്തമായ തീപ്പിടിത്തം ഉണ്ടാവുകയും അത് രാജ്യത്തിന്റെ പ്രധാന വൈദ്യുതി ഉത്പാദന യൂണിറ്റുകളെയാകെ പൂർണ്ണമായി ബാധിക്കുകയും ചെയ്തു.

പശ്ചിമേഷ്യയിൽ ഇത്രയും കാലം നിലനിന്നിരുന്ന താൽക്കാലിക സമാധാന കരാറുകളെല്ലാം തകർത്തുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ഈ മഹാപോരാട്ടം ഇപ്പോൾ നിരപരാധികളായ മറ്റ് ഗൾഫ് രാഷ്ട്രങ്ങളുടെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന ഭീതിയോടെയാണ് മിഡിൽ ഈസ്റ്റിലെ ജനങ്ങളും ആഗോളസമൂഹവും ഈ പുതിയ യുദ്ധമുഖത്തെ നോക്കിക്കാണുന്നത്.

ഇറാന്റെ ഈ അപ്രതീക്ഷിത മിസൈലാക്രമണത്തിൽ കുവൈത്ത് പ്ലാന്റിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ രീതിയിലുള്ള തകരാറുകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വെളിച്ചവും കുടിവെള്ളവും എത്തിക്കുന്ന പ്രധാന യൂണിറ്റുകളെയാണ് തീപ്പിടിത്തം വിഴുങ്ങിയിരിക്കുന്നത്. നിലവിൽ കുവൈത്ത് മന്ത്രാലയത്തിന്റെ പ്രത്യേക സാങ്കേതിക, എമർജൻസി ടീമുകൾ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് നാശനഷ്ടങ്ങൾ വിലയിരുത്തുകയും പ്ലാന്റ് കൂടുതൽ അപകടങ്ങളിലേക്ക് പോകാതെ സുരക്ഷിതമാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. യുദ്ധത്തിന്റെ ഭാഗമായി തങ്ങളുടെ അയൽരാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ഈ കടുത്ത നീക്കം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമുള്ള കൃത്യമായ മുന്നറിയിപ്പായിട്ടാണ് അന്താരാഷ്ട്ര സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.