Kerala

കോര്‍പ്പറേറ്റുകളെയും സ്വകാര്യവല്‍ക്കരണത്തെയും പ്രോത്സാഹിപ്പിക്കുന്ന ദിശാബോധമില്ലാത്ത ബഡ്ജറ്റ് . ജോസ് കെ മാണി

 

കോട്ടയം. പരിമിതികളില്ലാതെ സ്വകാര്യ നിക്ഷേപത്തിന് കേരളത്തെ തുറന്നിട്ടു കൊടുക്കുന്ന ദിശാബോധം ഇല്ലാത്ത ബഡ്ജറ്റാണ് മുഖ്യമന്ത്രി  അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ  കടലും, കരയും, കരിമണലും സ്വകാര്യകോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിനെ വെല്ലുന്ന ബ്ലൂ ഇക്കോണമി പോളിസിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് .പൊതുമേഖലയെ പാര്‍ശ്വവല്‍ക്കരിക്കുകയും സാധാരണക്കാരില്‍ അമിതഭാരം ചുമക്കുന്ന വിധം സ്വകാര്യമേഖലക്ക് പരവതാനി വിരിക്കുകയും ചെയ്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ പ്രഖ്യാപിച്ചിരുന്ന ഒരു കാര്യവും പരാമര്‍ശിക്കുന്നില്ല.

പ്ലാനിങ് ബോര്‍ഡിന്റെ ഘടന മാറ്റുമെന്ന സന്ദേശം ഒട്ടേറെ സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ്.ക്ഷേമ പെന്‍ഷനുകളെ പറ്റി ഒരക്ഷരം പോലും ബഡ്ജറ്റ് നിര്‍ദ്ദേശത്തില്‍ ഇല്ല. പുതുയുഗ കേരളം സൃഷ്ടിക്കുന്നതിന് ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഒന്നും കാണുന്നില്ലെന്നും യോഗം ആരോപിച്ചു.

പാര്‍ട്ടി ജന്മദിനമായ ഒക്‌ടോബര്‍ 9 ന് കോട്ടയത്ത് സംസ്ഥാന കമ്മറ്റിയോഗം വിളിച്ചുചേര്‍ക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍ എം.എല്‍.എമാരായ ഡോ. എന്‍.ജയരാജ,് സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,  പ്രമോദ്  നാരായണ്‍ , ജോണി നെല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top