പാലാ : ഇന്നലെ മൂകാംബികയിൽ അപകടത്തിൽ മരണപ്പെട്ട ജ്യോതി ബിജു(44)വിൻ്റെയും ആര്യ അനൂപി(27)ന്റെയും സംസ്കാരം നാളെ(മെയ് 19) നടക്കും.
ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങളുമായി പുറപ്പെട്ട ആംബുലൻസുകൾ ഇന്ന് അർദ്ധരാത്രിയോടെ പാലായിലെത്തും.
ജ്യോതിയുടെ മൃതസംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്കും ആര്യയുടേത് ഉച്ചകഴിഞ്ഞ് 3 മണിക്കും വീട്ടുവളപ്പിൽ നടക്കും.

ഇന്നലെ ഉച്ചയോടെയാണ് കുടജാദ്രിയിൽ നിന്ന് മടങ്ങി വരും വഴി അപകടമുണ്ടായത്. അഞ്ചു ജീപ്പുകളിലായി പാലാ പയപ്പാറിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തിന്റെ ജീപ്പുകളിൽ ഒന്നിലേക്ക് ദിശ തെറ്റി അമിതവേഗതിയിൽ കയറിവന്ന മീൻ ലോറി ഇടിച്ച് കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക പ്രശ്നത്താൽ ചികിത്സ മുടങ്ങുന്ന ഘട്ടമെത്തിയപ്പോൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ചികിത്സ തുടരാൻ സാധിച്ചതും പോസ്റ്റ്മോർട്ടമടക്കമുള്ള കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതും. കേരളത്തിൽ നിന്നുള്ള മറ്റു ജനപ്രതിനിധികളുടെ സഹായം അഭ്യർത്ഥിച്ചെങ്കിലും കാര്യമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
ബി.ജെ. പി നേതാവ് ഷോൺ ജോർജ് ,ഉഡുപ്പി കേരള സമാജം പ്രവർത്തകരായ പ്രസിഡന്റ് അരുൺ കുമാർ,കൊല്ലൂർ മൂകാംബിക ട്രസ്റ്റി അഭിലാഷ് പി.വി,വൈസ് പ്രസിഡന്റ് ശ്രീകുമാർ, പ്രദീഷ്,ജാൻസി, ശ്രീദേവി, കൊല്ലൂർ എസ് ഐ. വിനയ്,ഉഡുപ്പി എസ് പി യും മലയാളിയുമായ ഹരിറാം ശങ്കർ ഐ. പി എസ് എന്നിവരാണ് ഇടപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു .