മുണ്ടക്കയം : ചൊവ്വാഴ്ച വൈകുന്നേരം കനത്ത മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ മലയോരമേഖലയിൽ കനത്ത നാശനഷ്ടം.മുണ്ടക്കയം പഞ്ചായത്തിലെ മുരിക്കുംവയൽ, വണ്ടൻപതാൽ, പശ്ചിമ, കോരുത്തോട് പഞ്ചായത്തിലെ കോസടി, കൊട്ടാരക്കട എന്നീ സ്ഥലങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണു. വണ്ടൻപതാൽ ഉള്ളാട്ടു കോളനിയിൽ സന്തോഷ് പുതുപ്പറമ്പിലിന്റ വീടിനു മുകളിലേക്ക് പന കടപുഴകി വീണു മുരിക്കുംവയൽ സ്കൂളിന് സമീപം സോഷ്യൽ ഫോറസ്റ്ററിയുടെ മരം വീണ് രണ്ടു വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

പുന്നക്കൽ പി ആർ സുരേന്ദ്രൻ, പുന്നക്കൽ അമ്മിണി തമ്പി എന്നിവരുടെ വീടുകൾക് സാരമായ നാശ നഷ്ടം സംഭവിച്ചു.
മരം വീടിന് മുകളിൽ വീണപ്പോൾ വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരം വീണതിനെത്തുടർന്ന് ഇവരുടെ വീട്ടുപകരണങ്ങളും നശിച്ചു. വീടുകൾ വാസയോഗ്യമല്ലാതായി തീർന്നതോടെ ഇവരെ മുരിക്കുംവയൽ എൽ പി സ്‌കൂളിലേക്ക്
താൽക്കാലികമായി മാറ്റി പാർപ്പിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിച്ചു.
ശക്തമായ കാറ്റിൽ പശ്ചിമ ക്ഷേത്രത്തിന് സമീപം റോഡിലേക്ക് വലിയ മരം കടപുഴകി വീണതോടെ അതുവഴിയുള്ള ഗതാഗതം നിലച്ചു. കോരുത്തോട് പഞ്ചായത്തിന്റെ കോസടി കൊട്ടാരക്കട ഭാഗങ്ങളിലും വ്യാപക നാശം ഉണ്ടായി.