Kerala

കടപുഴ പാലം പുനർനിർമ്മാണം റിപ്പോർട്ട് ഉടൻ സമർപ്പിക്കും: ഫ്രാൻസിസ് ജോർജ് എം.പി

 

പാലാ : 2021 ൽ ഉണ്ടായ അതി തീവ്ര മഴയെ തുടർന്ന് തകർന്നു വീണ മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലം പുനർനിർമ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

ഗവൺമെന്റിന്റെ നിർദേശപ്രകാരം ഫ്രാൻസിസ് ജോർജ് എം.പി, മാണി സി.കാപ്പൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എം.ജി.എസ്.വൈ പദ്ധതി ആവിഷ്കരണ വിഭാഗത്തിലേയും, ദേശീയപാതാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സ്ഥലം സന്ദർശിച്ചത്.

കേന്ദ അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ , കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി ജൂവൽ ഓറം എന്നിവർക്ക് ഫ്രാൻസിസ് ജോർജ് എം.പി. നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്.

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏക പട്ടികജാതി പട്ടിക വർഗ്ഗ പഞ്ചായത്തായ മൂന്നിലവിലെ കടപുഴ പാലം അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന ആവശ്യം ലോക്സഭയിലെ ശൂന്യവേളയിൽ ഉന്നയിച്ചപ്പോൾ ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുമെന്നും കേന്ദ ഫണ്ട് ഉപയോഗിച്ച് പാലം നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

പാലം തകർന്നതോടെ മലഞ്ചെരുവുകൾ നിറഞ്ഞ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്. ആശുപത്രികൾ, സ്കൂൾ,കോളജ് എന്നിവിടങ്ങളിലേക്ക് ജനങ്ങൾക്ക് പോകാൻ 20 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട അവസ്ഥക്ക് പരിഹാരം കാണാൻ ശ്രമിച്ചുവരുകയാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പാലം തകർന്നിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും പുനർ നിർമ്മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

പൊതു മരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കി പണിയാൻ 4 കോടിയും അപ്രാച്ച് റോഡ് നിർമ്മാണത്തിന് 8 കോടിയും രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ഫ്രാൻസിസ് ജോർജ് എം.പി.യും മാണി.സി. കാപ്പൻ എം.എൽ.എ യും പറഞ്ഞു.

പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു വേലായുധൻ, എ.ഇ.ജിറ്റ് ജോസഫ്, ദേശീയപാതാ വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.എം.അരവിന്ദ്
മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ചാർലി ഐസക്ക്, ഷാന്റിമോൾ സാം, ജോഷി ജോഷ്വാ, ജയിംസ് മാത്യു തെക്കേൽ, എം.പി.കൃഷ്ണൻ നായർ, ജോർജ് പുളിങ്കാട്, തങ്കച്ചൻ മുളങ്കുന്നം, ഷൈൻ പാറയിൽ, റജി മിറ്റത്താനി ജോബി നമ്പുടാകം, എ.എസ്.സൈമൺ, ഡിജു സെബാസ്റ്റ്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top