സിഎംആര്‍എല്‍ കേസില്‍ ബിജെപി നേതാവ് ഷോൺ ജോർജിന് തിരിച്ചടി. സിഎംആർഎലിനെതിരെ ഷോൺ ജോർജ് നടത്തിയ ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുൻസിഫ് കോടതി. ഷോൺ ജോർജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഷോണും ബന്ധപ്പെട്ടവരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങളാണ് ഷോൺ ജോർജ് നടത്തുന്നതെന്നും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വിലക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഇതിലാണ് ഇത്തരം പരാമർശങ്ങൾ ഉന്നയിക്കരുതെന്ന് വിലക്കുകയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നും കോടതി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടത്.

അതേസമയം നിലവിൽ തനിക്ക് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. തനിക്ക് ലഭിച്ച വക്കീൽ നോട്ടീസിൽ മറുപടി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

