Kerala

റെസ്റ്റോറന്റിൽ പാർക്ക് ചെയ്യാൻ ഏൽപ്പിച്ച 1.4 കോടി രൂപയുടെ പുത്തൻ മെഴ്‌സിഡീസ് ബെൻസ് കാർ ജീവനക്കാർ ഭിത്തിയിൽ ഇടിച്ചു തകര്‍ത്തെന്ന ആരോപണവുമായി ഉടമയായ യുവതി

റെസ്റ്റോറന്റിൽ പാർക്ക് ചെയ്യാൻ ഏൽപ്പിച്ച 1.4 കോടി രൂപയുടെ പുത്തൻ മെഴ്‌സിഡീസ് ബെൻസ് കാർ ജീവനക്കാർ ഭിത്തിയിൽ ഇടിച്ചു തകര്‍ത്തെന്ന ആരോപണവുമായി ഉടമയായ യുവതി. ബെംഗളൂരുവിലാണ് സംഭവം. റെസ്റ്റോറന്റിലെ വാലെറ്റ് പാർക്കിങ്ങ് ജീവനക്കാർ ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഭിത്തിയിൽ ഇടിക്കുകയായിരുന്നു എന്നാണ് ബെംഗളൂരു നിവാസി ദിവ്യ ഛബ്ര ആരോപിക്കുന്നത്. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നു. ഫെബ്രുവരി 26-ന് മരത്തഹള്ളിയിലെ ദി ബിഗ് ബാർബിക്യൂ റെസ്റ്റോറന്റിലാണ് സംഭവം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. കേടുപാടുകൾ സംഭവിച്ച കാറിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉച്ചയ്ക്ക് റെസ്റ്റോറന്റിന് പുറത്തുവെച്ച് കാറിന്റെ താക്കോൽ ഒരു വാലെറ്റ് ഡ്രൈവർക്ക് കൈമാറി. എന്നാൽ, 45 മിനിറ്റിനു ശേഷം, കാർ ബേസ്‌മെന്റിലെ ഭിത്തിയിൽ ഇടിച്ചു തകർന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ഡ്രൈവർമാർ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. റെസ്റ്റോറന്റ് അധികൃതർ ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറായില്ല, ദിവ്യ പറയുന്നു. ‘വ്യാജ വിവരങ്ങളും കെട്ടിച്ചമച്ച കരാറുകളും കാണിച്ച് ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് റെസ്റ്റോറന്റ് ശ്രമിച്ചത്. നീതി തേടി പോലീസിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിന് പകരം, രണ്ട് ലക്ഷം രൂപയ്ക്ക് കേസ് ഒത്തുതീർപ്പാക്കാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചത്. റെസ്റ്റോറന്റ് സ്വതന്ത്രമായി പ്രവർത്തനം തുടരുന്നു. ഡ്രൈവർമാരെ കാണാനില്ല. താൻ ഒറ്റയ്ക്ക് പോരാട്ടം തുടരുകയാണ്’, ദിവ്യ കൂട്ടിച്ചേർത്തു.

സംഭവ ദിവസം സ്ഥലത്ത് ഇല്ലാതിരുന്ന മറ്റൊരാളെ ഡ്രൈവറായി അവതരിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ റെസ്റ്റോറന്റ് ശ്രമിച്ചുവെന്നും അവർ പറഞ്ഞു. ‘ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനായി ഒരു വാലെറ്റ് സർവീസുമായി മുൻകാല പ്രാബല്യമുള്ള വ്യാജ കരാർ റെസ്റ്റോറന്റ് അധികൃതർ ഉണ്ടാക്കി. കാർ ഇടിച്ചു തകർത്ത വ്യക്തിക്ക് ശരിയായ ഡ്രൈവിങ്ങ് ലൈസൻസ് പോലും ഉണ്ടായിരുന്നില്ല. വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ചാണ് അയാൾ റെസ്റ്റോറന്റിൽ ജോലി നേടിയത്. തങ്ങൾക്കെതിരെയുള്ള എഫ്‌ഐആറുകൾ റദ്ദാക്കാൻ റെസ്റ്റോറന്റ് ഉടമ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top