ഉയിര്‍പ്പിനവര്‍ക്കൊരു തീപ്പൊരി വേണമായിരുന്നു. ഏപ്രില്‍ 13ന് അത് സംഭവിച്ചു. തലസ്ഥാനഭൂമിയിലെ പുല്‍മൈതാനത്ത് 18-ാം ഓവര്‍ വരെ കണ്ടത് കൊടുങ്കാറ്റിന് മുൻപത്തെ ശാന്തത. ജസ്പ്രിത് ബുംറയുടെ എണ്ണം പറഞ്ഞ പന്തുകള്‍ ആ ശാന്തതയുടെ മറനീക്കി. അവരൊരു ഒരു കൊടുങ്കാറ്റായി പരിണമിക്കണമെങ്കില്‍ അയാളുടെ കാല്‍പാദം ക്രീസിലുറയ്ക്കണമായിരുന്നു. വാംഖഡെ സാക്ഷി, ഹിറ്റ്മാൻ അവതരിച്ചു.

ഏപ്രില്‍ 12 വരെ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനം, 23ന് രാവണയുമ്പോള്‍ മൂന്നാം നമ്പറിലേക്കൊരു കുതിപ്പ്. സീസണിന്റെ തുടക്കത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മൈതാനങ്ങളില്‍ ജയത്തിന്റെ വക്കില്‍ കാലിടറുന്ന മുംബൈയെ കാണാം. ഇന്ന് കഥ മാറിയിരിക്കുന്നു. കാരണം ചികയാൻ തലപുകയ്ക്കേണ്ടതില്ല. ഏത് മൈതാനത്തും വിക്കറ്റിലും വൈഭവം പുലർത്തുന്ന ബുംറയുടെ സാന്നിധ്യം. രോഹിതിന്റെ ബാറ്റ് നിശബ്ദത വെടിഞ്ഞിരിക്കുന്നു. കരിയറിന്റെ സായാഹ്നത്തിലാണ് രോഹിത്. ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ എന്നേ തുന്നിച്ചേർത്ത പേരാണത്. പക്ഷേ, കല്ലേറുകളാണ് ഐപിഎല്‍ കാലമെന്നും രോഹിതിന്. അതയാളുടെ ശൈലികൊണ്ടാണ്.


