പാലാ :അന്ത്യാളം : കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ അമ്മായിഅമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊള്ളലേറ്റ അമ്മായിയമ്മയേയും മരുമകനേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ പാലായ്ക്കടുത്തുള്ള അന്ത്യാളത്താണ് സംഭവം. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമ്മല (58) നെയാണ് മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.

മനോജിന് എതിരെ വീട്ടുകാർ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
6 വയസ്സുകാരൻ മകനുമായി ഭാര്യാ വീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിൻറെയും സ്വന്തം ദേഹത്തും കയ്യിൽ കരുതിയിരുന്ന ) പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയേയും പൊലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു മനോജിന്റെ പൊള്ളൽ ഗുരുതരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവ സമയത്ത് സോമൻ പുറത്തു പോയതായിരുന്നു. നിർമ്മലയെ കൂടാതെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു

